Tuesday, July 22, 2008

സിങ്ങ്‌ പരിവാറും സംഘപരിവാറും

ആപത്തുകാലത്ത്‌ ഐ.സി.യുവില്‍ കിടക്കുന്ന കൂടപ്പിറപ്പിനെക്കാളും നമ്പാന്‍ പറ്റുക ജയിലില്‍കിടക്കുന്ന ശത്രുവിനെയാണെന്ന്‌ മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ കോണ്‍ഗ്രസുകാര്‍ക്കുണ്ട്‌. അതു ലേശം കൂടുതല്‍ മനസ്സിലായിപ്പോയതുകൊണ്ടാണ്‌ നോട്ടുകെട്ടുകള്‍ നടുത്തളത്തില്‍ നടനമാടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസ്സ്‌ പാതാളത്തോളം ഉയര്‍ത്തിയത്‌.

സര്‍ദാര്‍ജിയുടെ അന്നത്തിലല്ലേ പാറ്റവീഴുന്നത്‌, പോയാല്‍ പോട്ടെ എന്നൊരു ചിന്തയായിരുന്നു ആദ്യം മാഡത്തിന്‌. സായിപ്പ്‌ അടയാളപ്പെടുത്തിയ സ്ഥലത്ത്‌ അസ്സലൊരൊപ്പ്‌ വച്ചുകൊടുക്കണം എന്നൊരു കാര്യത്തില്‍മാത്രമേ മന്‍മോഹനും ലാല്‍കൃഷ്‌ണനും മനസാ യോജിപ്പുള്ളൂ. സിങ്ങുപരിവാറിന്റെ കൈകൊണ്ടായിക്കോട്ടേ ആ ഉദകക്രിയ എന്നൊരു അഭിപ്രായം സംഘപരിവാറിനുണ്ടായിരുന്നു എന്നുമാത്രം.

പണ്ടത്തെ അഭിപ്രായം സര്‍ക്കാര്‍ വീഴണം എന്നുതന്നെയായിരുന്നു. എന്നാലോ അതിനുമുമ്പേ കരാറൊപ്പിടണം. അത്രയേ ഉള്ളൂ അദ്വാനിയുടെ മനസ്സിലിരിപ്പ്‌. ഇടതുപക്ഷം എന്ന കുരുടനാണ്‌ സര്‍ക്കാരിന്റെ മികച്ച വഴികാട്ടി. രാവിലെ മുഖത്ത്‌ ഫിറ്റുചെയ്യുന്ന ആ ഫിക്‌സഡ്‌ സ്‌മൈലും തലേക്കെട്ടുമായി സര്‍ദാര്‍ജി അവര്‍ തെളിക്കുന്ന വഴിയേ നടക്കുകയായിരുന്നു പതിവ്‌.

അമേരിക്കയുമായുള്ള ഇടപാട്‌ സര്‍ദാര്‍ജിയുടെ തനിസ്വരൂപം കാട്ടിക്കൊടുത്തു. പിന്നെ സര്‍ദാര്‍ജി തെളിക്കുന്നതിലൂടെ കാരാട്ടും കൂട്ടരും നടക്കുകയായിരുന്നു. സര്‍ദാര്‍ കൂട്ടിക്കൊണ്ടുപോകുന്നത്‌ അവരവരുടെ ലക്ഷ്വറികുഴിമാടത്തിലേക്കാണെന്ന കാര്യം ബോദ്ധ്യപ്പെട്ടത്‌ ഇപ്പോഴാണ്‌. അതായത്‌ അമേരിക്ക, യാങ്കി, സി.ഐ.എ, തുടങ്ങിയ നിഴലിനോടേറ്റുമുട്ടി കളരിഗുരിക്കളായതാണ്‌ നമ്മുടെ ചരിത്രം. ആ നിഴലില്ലാണ്ടായാല്‍ പിന്നെ ഭാവിജീവിതം കട്ടപ്പൊക. ആ നിഴലിനോടേറ്റുമുട്ടിയതുകൊണ്ടുമാത്രമായിരന്നു റഷ്യ എഴുപത്തഞ്ചു വയസ്സുവരെ ജീവിച്ചത്‌. അതുകൂടിയില്ലായിരുന്നെങ്കില്‍ ബാലടീവി പിടിപെട്ടാകുമായിരുന്നു അന്ത്യം.

അപ്പോള്‍ പിന്നെ ഒരു മാര്‍ഗമേയുള്ളൂ. നമ്മുടെ പഴേ അടവ്‌. കോണ്‍ഗ്രസിനെ തോല്‌പിക്കാന്‍ ഏത്‌ ചെകുത്താനെയും കൂട്ടുപിടിക്കുക. ചെകുത്താനല്ല എന്നൊരഭിപ്രായം അവരവരെക്കുറിച്ച്‌ അവരവര്‍ക്കുതന്നെയില്ലാത്ത രണ്ടുകൂട്ടരാണ്‌ മാര്‍ക്‌സിസ്റ്റുകാരും സംഘപരിവാരങ്ങളും. ഗുജറാത്തും ബംഗാളും അവരുടെ സ്ഥിരോത്സാഹത്തിനുകിട്ടിയ അവാര്‍ഡുകളാണ്‌.

അങ്ങിനെ രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുവില്ല. അതു കറന്‍സി പോലെയാണ്‌. ഉടമസ്ഥന്‍ മാറിക്കൊണ്ടേയിരിക്കും. ഇന്നലെ അമരസിംഹന്റെ കോടികള്‍ ഇന്ന്‌ അശോക്‌ അര്‍ഗലിന്റേതാകും. അതേ കോടികള്‍ നാളെ ശതകോടികളായി അമരസിംഹനുതന്നെ തിരിച്ചെത്തും. അതുപോലെതന്നെയാണ്‌ ശത്രുതയും. നോട്ടുകെട്ടിന്‌ മാറ്റാന്‍ പറ്റാത്ത ശത്രുതയുണ്ടോ നാട്ടില്‍.

നാണയത്തുട്ടിന്‍ കിലുക്കത്തിലേതൊരു
സെക്യുലര്‍ ഗാനവും ഗണ്യമല്ലേതുമേ എന്നല്ലേ

അങ്ങു ദില്ലിയില്‍ ഇപ്പോള്‍ കുതിരകള്‍ ആളുകളെ കച്ചോടം ചെയ്യുകയാണോ അതോ ആളുകള്‍ കുതിരകളെ കച്ചോടം ചെയ്യുകയാണോയെന്നെന്നും കൃത്യമായി അറിയാന്‍ പറ്റുകയില്ല.

പാര്‍ലിമെന്റ്‌ എന്നുപറഞ്ഞാല്‍ മലബാറിലെ തിറപ്പറമ്പുപോലെയാണ്‌. മാന്യമാരുണ്ടാവും. മ.മ.മ. അല്ലേ വേണ്ട മത്തങ്ങാത്തലയന്‍മാരുമുണ്ടാവും. മുല്ലപ്പൂച്ചൂടിയ മലയാളി പെണ്‍കൊടികളുണ്ടാവും. കനമുള്ള മടിക്കുത്ത്‌ തേടുന്ന നിശാസുന്ദരിമാരുമുണ്ടാകും. സ്വന്തം ഭാവി രണ്ടടിവീതി മൂന്നടി നീളം ടെന്റിനകത്താണെങ്കിലും അന്ന്യന്റെ ഭാവിക്ക്‌ ആപത്തൊന്നുമില്ലാതെ നോക്കുന്ന 22 കാരാട്ട്‌ പ്രവാചകരുമുണ്ടാകും. സൈക്കിളോട്ടക്കാരനുണ്ടാകും. ഡിസ്‌കോഡാന്‍സറുമുണ്ടാകും. മുച്ചീട്ടുകളിക്കാരനുണ്ടാകും.

അവിടെ എത്ര രൂപയുടെ കച്ചവടമാണ്‌ നടക്കുകയെന്ന്‌ ആര്‍ക്കെങ്കിലുമറിയുമോ? തിറകഴിയുന്നതോടെ തിറപ്പറമ്പില്‍ തെയ്യം കെട്ടിയ മലയനൊഴിച്ച്‌ എല്ലാവരുടെയും കീശയില്‍ എന്തെങ്കിലും കാണും. കുടിച്ച്‌ വറ്റിച്ച ചാരായത്തിന്റെ കണക്ക്‌ ചോദിക്കുന്നതിനുമുന്‍പ്‌ തെയ്യം കെട്ടിയ വിദ്വാന്‍മാര്‍ ആരോടും കമാന്നൊരക്ഷരം ഉരിയാടാതെ സ്ഥലം കാലിയാക്കുകയാണ്‌ പതിവ്‌.

തെയ്യം കെട്ടുന്നവന്‌ ക്ഷേത്രത്തില്‍ ഷെയറുണ്ടാവുകയില്ല. കാരാട്ടിനുമില്ല. വൃത്തിയായൊന്ന്‌ കെട്ടിയാടി. മലയന്റെ സംതൃപ്‌തിയും അതുതന്നെയാണ്‌. പരിപൂര്‍ണ സംതൃപ്‌തിയോടെ ആടയാഭരണങ്ങളും അഴിച്ചുവച്ച്‌ കാരാട്ടും കൂട്ടരും നേരെയങ്ങുപോയി.

എന്തൊരു സുന്ദരമായ അവസ്ഥയായിരുന്നു ഇത്രനാളും. മാനത്തിന്‌ മാനം. ശമ്പളത്തിന്‌ ശമ്പളം. എ.സിയ്‌ക്ക്‌ എ.സി. ടി.എ യ്‌ക്ക്‌ ടി.എ, വാടകയ്‌ക്ക്‌ വാടക. കറക്കത്തിന്‌ കറക്കം. കമ്മിറ്റിക്ക്‌ കമ്മിറ്റി. മൃഷ്ടാന്ന ഭോജനം. എല്ലാറ്റിനുമുപരിയായി യാതൊരു ഉത്തരവാദിത്വങ്ങളുമില്ലാതെ ഇതെല്ലാം തരപ്പെടുത്തിക്കൊടുത്ത സിങ്ങിന്‌ ഇടക്കിടയ്‌ക്ക്‌ അന്ത്യശാസനവും. ലോകത്ത്‌ എവിടെയെങ്കിലുമുള്ള വിപ്ലവകാരികള്‍ക്കു കിട്ടിയിട്ടുണ്ടോ ഇത്ര ഭാഗ്യം. നേരും മര്യാദയുമുള്ള വിപ്ലവകാരികളാണെങ്കില്‍ ലോകത്തെവിടെയായാലും കാട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ പിന്നെ അരമണിക്കൂര്‍ ഇടവിട്ട്‌ തല തപ്പിനോക്കേണ്ട അവസ്ഥയിലാണ്‌.

ജനിക്കുന്നുണ്ടെങ്കില്‍ വിപ്ലവകാരിയായി തന്നെ ജനിക്കണം. അങ്ങ്‌ മതേതര സൗദിയിലോ പാക്കിസ്ഥാനിലോ ഒന്നും പോയി ജനിച്ചുപോവരുത്‌. ജനിച്ചതേ ഓര്‍മ്മയുണ്ടാവുകയുള്ളൂ. ജനാധിപത്യ ഇന്ത്യയില്‍ തന്നെ ജനിക്കണം. ജനാധിപത്യത്തില്‍ ജനിച്ച്‌, ചളിക്കുണ്ടിലെ എരുമയെപ്പോലെ അതില്‍ കിടന്ന്‌ മദിച്ച്‌ ജീവിച്ച്‌ ഒരിക്കലും നടക്കുകയില്ലെന്ന്‌ അവരവര്‍ക്കറിയാവുന്ന വിപ്ലവത്തിന്റെ സാക്ഷാത്‌കാരത്തിനുവേണ്ടി ഖജനാവില്‍ നിന്നും ശമ്പളവും യാത്രപ്പടിയും പറ്റുന്ന ഏക വര്‍ഗമാണ്‌. അവരെ ഉപമിക്കാന്‍ ഈ പ്രപഞ്ചത്തില്‍ ജീവജാലങ്ങളില്ലാത്തതുകൊണ്ട്‌ സര്‍ക്കാര്‍ തുടര്‍ന്നും സംരക്ഷിക്കുക തന്നെയാണ്‌ വേണ്ടത്‌. അമേരിക്കയിലെ അമീഷുകളെപ്പോലെ ഒരു പ്രത്യേകവിഭാഗമായി സംരക്ഷിക്കേണ്ടതാണ്‌. കുലം അന്യംനിന്നുപോവരുതല്ലോ.

സിങ്ങ്‌ പരിവാരം വീണാലും കുഴപ്പമില്ല വീണില്ലേങ്കിലും കുഴപ്പമില്ലെന്നൊരു നിലപാടിലായിരുന്നു ആദ്യം സംഘപരിവാരം. കാരാട്ട്‌ മനസ്സില്‍ കാണുന്നത്‌ മാനത്ത്‌ കാണാന്‍ വേണ്ടിയാണ്‌ അടുത്തൂണ്‍ പറ്റിയ ബ്രിഗേഡിയര്‍മാരെയും ഐ.എ.എസ്സുകാരെയുമൊക്കെ ദിവസക്കൂലിക്ക്‌ നിയമിച്ചിട്ടുള്ളത്‌. അല്ലാതെ താടിനീട്ടി തൃശൂലം കൊണ്ട്‌ പുറം ചൊറിയുന്ന മഹാന്‍മാരുടെ വാക്കുകേട്ട്‌ നാളെ ഇന്ദ്രപ്രസ്ഥത്തില്‍ വാഴാമെന്ന വിശ്വാസമൊന്നും അദ്വാനിക്കില്ല.

ഇപ്പോള്‍ അദ്വാനിക്ക്‌ വേണ്ടത്‌ സിങ്ങ്‌ വീഴാതിരിക്കലാണ്‌. കാരണം ബ്രാഹ്മമൂഹൂര്‍ത്തത്തില്‍ സ്‌നാനം കഴിഞ്ഞുവരുന്ന നമ്പൂതിരിപ്പാട്‌ കണികണ്ട കുറ്റിച്ചൂലായാണ്‌ മായാവതിയുടെ നില്‌പ്‌.

545 അംഗ സഭയില്‍ മായാവതിയുടെ സംഘബലം മധുരപ്പതിനേഴാണ്‌. അതുകൊണ്ടുതന്നെ മൂപ്പര്‍ പി.എം. ആവാന്‍ എന്തുകൊണ്ടും യോഗ്യയാണ്‌. ജനാധിപത്യത്തെപ്പറ്റി വല്ലാണ്ട്‌ ആഴത്തില്‍ പഠിച്ചതുകൊണ്ട്‌ കാരാട്ടിനും അത്‌ നല്ല നിശ്ചയമുണ്ട്‌. ഇതിനെക്കാളും നല്ലൊരു പ്രധാനമന്ത്രിയെ ഇനി കിട്ടിയെന്നും വരില്ല എന്ന്‌ സി.ബി.ഐ ക്കാരും അഭിപ്രായപ്പെട്ടതായും പറയപ്പെടുന്നു.

മായാവതിയോടൊപ്പം മായാവതിയല്ലാതെ ഒരാളെങ്കിലുമുണ്ടെങ്കില്‍ പ്രധാനമന്ത്രിസ്ഥാനം തന്നെ കൊടുക്കണമെന്നാണ്‌ നിത്യന്റെയും അഭിപ്രായം. ഇപ്പോള്‍ 17 പേരുള്ള സ്ഥിതിക്ക്‌ ചുരുങ്ങിയത്‌ അമേരിക്കന്‍ പ്രസിഡണ്ടെങ്കിലുമാക്കാനാണ്‌ കാരാട്ട്‌ ഉത്സാഹിക്കേണ്ടത്‌.

മായാവതിയുടെ മായാവലയത്തില്‍ ഇടതുപക്ഷം അകപ്പെട്ടതുകണ്ടപ്പോള്‍ അദ്വാനി കണക്കുകള്‍ മാറ്റിക്കൂട്ടി. സിങ്ങുതന്നെ ഭരിക്കട്ടെ. കരാറും ഒപ്പുവെയ്‌ക്കട്ടെ. ഇടതുപക്ഷവുമായി അടിച്ചുപിരിയുകയും ചെയ്യട്ടെ. ഇപ്പോതന്നെ ഗ്രഹണിപിടിച്ച അവറ്റകള്‍ ഇനി പട്ടിണികിടന്ന്‌ താമസിയാതെ ചത്തുകിട്ടുകയും ചെയ്യും. മായാവതിയുടെ കാറ്റും അതോടെ പോയിക്കിട്ടും. നമ്മളായിട്ട്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യേണ്ടതില്ല. അവസാനം ഒരുപിടി പച്ചമണ്ണ്‌ വാരിയിട്ട്‌ ഒരു മിനിറ്റ്‌ മൗനമാചരിക്കേണ്ട ചിലവേയുള്ളൂ. പിന്നെന്തിന്‌ പാരപണിയണം.

16 comments:

NITHYAN said...

പാര്‍ലിമെന്റ്‌ എന്നുപറഞ്ഞാല്‍ മലബാറിലെ തിറപ്പറമ്പുപോലെയാണ്‌. മാന്യമാരുണ്ടാവും. മ.മ.മ. അല്ലേ വേണ്ട മത്തങ്ങാത്തലയന്‍മാരുമുണ്ടാവും. മുല്ലപ്പൂച്ചൂടിയ മലയാളി പെണ്‍കൊടികളുണ്ടാവും. കനമുള്ള മടിക്കുത്ത്‌ തേടുന്ന നിശാസുന്ദരിമാരുമുണ്ടാകും

saju john said...

ഇന്നലെ വാര്‍ത്തയില്‍ 268 - 268 എന്നു കണ്ടപ്പോഴേ ഓര്‍ത്തതാണു ഒരു സിക്സര്‍ അടിച്ച് ആരെങ്കിലും കളി ജയിപ്പിക്കുമെന്ന്.....

എന്റെ മണ്ടക്കാട്ട് ഭഗവതി... ഈ ക്ലൈമാക്സ് കാണാനുള്ള ശക്തി തരണേ........

തോന്ന്യാസി said...

കാരിയറിലിരുന്ന് സൈക്കിള്‍ ചവിട്ടുകയായിരുന്നു ഇത്രേം കാലം ഇടതു പക്ഷം......

ഇപ്പോ കാരിയറും പോയി....

ഇനി ...എനിക്കു വിശക്കുന്നേ എന്നു പറഞ്ഞു തിരിച്ചു വന്ന മത്തുക്കുട്ടിച്ചേട്ടനെപ്പോലെ കാരാട്ടും കൂട്ടരും നമ്പര്‍ 10 ജന്‍‌പഥിലേക്ക് ഓടുന്ന കാഴ്ച ഒരിക്കല്‍ കൂടി കാണേണ്ടി വരും.........

Joker said...

നിത്യന്‍

ഇതുവരെ കണ്ടതൊന്നും അല്ല യഥാര്‍ത്ത കളി.ഈ രണ്ടാം കല്യാണം, അല്ലെങ്കില്‍ ബഹുഭാര്യത്വം , അല്ലെങ്കില്‍ ചക്കളത്തു പോര്.

ഇനി വരുന്ന 6 മാസമാണ് യഥാര്‍ത്ത കളികള്‍.ഇനി മന്മോഹന്‍ സിങ്ങ് ചിത്രത്തിലുണ്ടാവില്ല ഏതാനും ഒപ്പുകളുടെ പണി കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ജോലി അവസാനിക്കും.കെ.പി.എസ് പറഞ്ഞ പോലെ അദ്ദേഹം ഒരു രാസ്ഷ്ട്രീയക്കാരനേ അല്ലല്ലോ ?

എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം ഇവിടെ വിപ്ലവ പാര്‍ട്ടികള്‍ എന്ത്പിഴച്ചു എന്നാണ്.എല്ലാം മായ.ആരെന്ത് ചെയ്താലും കൊട്ട് ഇടത്പക്ഷത്തിന് തന്നെ.അല്ലെങ്കില്‍ കൊട്ടുന്നവര്‍ക്ക് അതൊരു ഹരം.
ഹ ഹ ഹ

Unknown said...

എന്റെ നിത്യാ എന്താ പറയണ്ടത് .. സ്വരാജ് വെഞ്ഞാറമൂടിന്റെ വാക്ക് കടം വാങ്ങി പറയട്ടേ .. നല്ല പൊളപ്പന്‍ ലേഖനം !

Radheyan said...

ജോക്കറേ, ഇടത് പക്ഷം എന്ത് ചെയ്തെന്നോ?

നാലേകാല്‍ വര്‍ഷം മുന്‍പ് ബിജെപിയെ ഒഴിവാക്കാന്‍ മന്‍‌മോഹനെ പിന്തുണച്ചു.

മന്‍‌മോഹനെ സ്വന്തം അല്ലെങ്കില്‍ അമേരിക്കന്‍ സാമ്പത്തിക അജണ്ടകള്‍ നടപ്പാക്കാന്‍ അനുവദിക്കാതെ സി.എം.പി യില്‍ തളച്ചിട്ടു

ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയവരില്‍ ഉള്‍പ്പെട്ടില്ല.

എം‌പി സ്ഥാനം ഉപയോഗിച്ച് ആളെ കടത്തിയില്ല.

ആണവകരാര്‍ രാജ്യവ്യാപകമായി ചര്‍ച്ച ആകാന്‍ ഇടയാക്കി.

കുതിര കച്ചവടത്തിന് നിന്നില്ല, കൂട്ടത്തിലെ ഒരു എം‌പിയെയും അതിനു വിട്ടു കൊടുത്തില്ല (ഫ്രാന്‍സിസ് ജോര്‍ജ്ജിനെ പോലും)

ഇടതുപക്ഷത്തെ മറ്റേത് പക്ഷം പോലെ ചാപ്പ കുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് എവിടെ എങ്കിലും ഇടിക്കണമല്ലോ,ഇടി നടക്കട്ടെ....

പോരാളി said...

തൊട്ടതിനും പിടിച്ചതിനും ഇടതുപക്ഷത്തിന്‌ മേല്‍ കുതിരകേറാന്‍ എന്തൊരെളുപ്പം. സര്‍‌ക്കാര്‍‌ കൊണ്ടുവരുന്ന വിശ്വാസ പ്രമേയത്തെ പ്രതിപക്ഷ കക്ഷികള്‍‌ എതിര്‍‌ക്കുകയെന്നത് സ്വാഭാവികം.
എന്നിട്ടും ഇടതുപക്ഷം‌ ബി ജെ പി യോടൊപ്പം ചേര്‍‌ന്നെന്ന് മുറവിളി കൂട്ടുകയാണല്ലോ കോണ്‍‌ഗ്രസ്സും ശിങ്കിടികളും.

അനിയന്‍കുട്ടി | aniyankutti said...

നിത്യന്‍,
ഇടതുപക്ഷത്തിന്‌ അധികാരമാണ്` പരമലക്‌ഷ്യമെങ്കില്‍ പണ്ടേ UPA-ല്‍ ചേരാമായിരുന്നില്ലേ? മറ്റ് ഈര്‍ക്കിലിപ്പാര്‍ട്ടികള്‍ ചെയ്ത പോലെ ഒന്നു രണ്ട് മന്ത്രിസ്ഥാനവും കടിച്ചു പിടിച്ച് ചുമ്മാ ഇരുന്ന് കോടികള്‍ സമ്പാദിക്കാമായിരുന്നില്ലേ? ചെയ്തില്ലല്ലോ? അപ്പൊ അതു വിട്.
പിന്നെ, ഇന്നലത്തെ വോട്ടെടുപ്പ് എല്ലാരും ടിവി-യില്‍ കണ്ടതല്ലേ? കോഴ കൊടുക്കുന്നൂ, അതു നടുത്തളത്തിലടുക്കിവെക്കുന്നൂ..എന്തൊക്കെ പുകിലായിരുന്നൂ...ജനാധിപത്യമല്ലേടോ തോറ്റുപോയത്?

പിന്നെ, ഇടതുനേതാക്കള്‍ ജന്‍പഥിലേക്കോടുമെന്നത് വെറുമൊരു ദിവാസ്വപ്നം മാത്രം. ഈ സര്‍ക്കാരിനു വേണ്ടി മുമ്പ് പിന്‍തുണ കൊടുത്തതും അങ്ങോട്ട് പോയി "തരട്ടേ ചേട്ടാ? തരട്ടേ ചേട്ടാ?" എന്നു പറഞ്ഞിട്ടൊന്നുമല്ല., അറിയാമെന്നു വിശ്വസിക്കുന്നു.

ജിവി/JiVi said...

തെയ്യം കെട്ടുന്നതു മലയനാണോ എന്നൊരു സംശയം. നിത്യന്റെ ചുറ്റും നടക്കുന്ന കാര്യ്ങ്ങളെക്കുറിച്ചു തന്നെ ശരിയായ നിരീക്ഷണം ഇല്ലാത്ത സ്ഥിതിക്കു…………….
പിന്നെ, ഇടതു പക്ഷതിനിട്ടു കൊട്ടിയാലല്ലെ അതു കൊട്ടാവുകയുള്ളൂ. മാത്രവുമല്ലാ അതാണിപ്പോഴത്തെ ഫാഷന്.

Inji Pennu said...

നിത്യാ‍ാ!! :)

Soha Shameel said...

അഞ്ജനമെന്നത് ഞാനറിയും
മഞ്ഞളു പോലെ വെളുത്തിരിക്കും.

Anonymous said...

ചില വായനാലിസ്റ്റുകളില്‍ കണ്ടപ്പോഴെ അറിയാമായിരുന്നു ഇത് ചുവപ്പു കണ്ടാ കലി തുള്ളുന്ന മറ്റൊരു കാളയോട്ടമായിരിക്കുമെന്ന്. കെ.പി.എസ് പറഞ്ഞപോലെ നല്ല പ്രതിഭയുണ്ട് ‘സ്വരാജ്‘ വെഞ്ഞാറമൂടിന്റെ വഴി പിന്തുടരാം.

Anonymous said...

Normally I avoid superlatives. But this time, Nithyan at his best!
What more can I say? Each and every sentence is classic. The entire drama has been brought INSIDE OUT!

Lefts (unlike others) have stood together, stood by their stance, did not receive money (nobody might have offered!), and acted predictably. This is the only positive aspect I could perceive in the whole (dirty) episode.

Mother Maino and MONEYmohan SIGN (Note: I have made NO spelling mistake) enjoyed at the back. Advani (left with his‘ara/naazhika/nEram’) could enjoy in secret (Dirty old man!). SEELAvathi spin(ster)s her nuptial dress. 22 Karat could only hope for his 542+123+…(=916) gold in El Dorado.

Ultimately, (da)laal salaam!

Narayana Swamy (Goa)

narayana@nio.org
gnswamy@email.com

Rajeeve Chelanat said...

നിത്യാ,

പല നിരീക്ഷണങ്ങളോടും വിയോജിക്കേണ്ടിവരുന്നു.

“അതായത്‌ അമേരിക്ക, യാങ്കി, സി.ഐ.എ, തുടങ്ങിയ നിഴലിനോടേറ്റുമുട്ടി കളരിഗുരിക്കളായതാണ്‌ നമ്മുടെ ചരിത്രം“..എന്താണ് നിത്യാ പറഞ്ഞുവരുന്നത്? ഇതൊക്കെ നിഴലുകളെന്നോ? ഏതു നൂറ്റാണ്ടില്‍നിന്നുകൊണ്ടാണ് നിത്യന്‍ സംസാരിക്കുന്നത്. അമേരിക്കയുടെയും അവരുടെ ചാര-ആഭ്യന്തര-രഹസ്യസംഘടനകളുടെയും ക്ലാസ്സിഫൈഡ് രഹസ്യങ്ങള്‍, അവിടെനിന്നുതന്നെ, കുളിതെറ്റുന്നതിനുമുന്‍പ്, പുറത്തിറങ്ങുന്ന ഈ കാലഘട്ടത്തിലാണോ, ഇതിലൊക്കെ നിഴലുകളെ കാണുന്നത്. അമേരിക്കക്ക് ആ ഒരു ഗുണമുണ്ട്. സമ്മതിക്കാതെ വയ്യ. സര്‍ക്കാ‍രിന്റെ ക്ലാസ്സിഫൈഡ് വിവരങ്ങള്‍പോലും കൃത്യമായി പുറത്തുവരും. അവരെ നിയമപരമായി ശിക്ഷിക്കാന്‍ പോലും ഭരണകൂടങ്ങള്‍ക്ക് വകുപ്പില്ല. വിവരമറിയും.

അതുപോലെതന്നെ, “ആ നിഴലിനോടേറ്റുമുട്ടിയതുകൊണ്ടുമാത്രമായിരന്നു റഷ്യ എഴുപത്തഞ്ചു വയസ്സുവരെ ജീവിച്ചത്‌“ കഷ്ടമാണ് നിത്യാ..റഷ്യ ജീവിച്ചത് എങ്ങിനെയായിരുന്നു എന്നെങ്കിലും അന്വേഷിക്കേണ്ടതായിരുന്നു. സുന്ദരസമത്വരാജ്യമൊന്നുമായിരുന്നില്ല aa നാട്. സര്‍വ്വാധിപത്യത്തിന്റെ മാറാരോഗങ്ങള്‍ ആദ്യകാലം മുതലേ സ്പഷ്ടമായിരുന്നു അവിടെ. NEP യിലും മറ്റും നമ്മള്‍ അത് കണ്ടതുമാണല്ലോ. എങ്കിലും റഷ്യ കേവലം ഒരു നിഴലിനോടായിരുന്നില്ല ഏറ്റുമുട്ടിയത്. അതിന്റെ ജീവിതവും ആ ഒരു വൃഥാവ്യായാമത്തിന്റെ എഴുപത്തഞ്ചു വര്‍ഷത്തെ വടക്കന്‍ വീരഗാഥയായിരുന്നില്ല. ഇനി വരുന്ന നിരവധി തലമുറകള്‍ക്കും ആ കളരിഗുരുക്കളില്‍നിന്ന് പലതും പഠിക്കാനുണ്ടായിരിക്കും. ഇപ്പോഴും പഠിക്കുന്നുണ്ട് ചെറുബാല്യം വിടാത്ത കുട്ടികള്‍ ലോകത്ത് പല ഗോദകളിലും നിന്ന്, അവരാല്‍ ആവുന്ന വിധം. അവരെയെങ്കിലും നിത്യന്‍ കാണണമായിരുന്നു.

“മുല്ലപ്പൂച്ചൂടിയ മലയാളി പെണ്‍കൊടികളുണ്ടാവും. കനമുള്ള മടിക്കുത്ത്‌ തേടുന്ന നിശാസുന്ദരിമാരുമുണ്ടാകും“.. കനമുള്ള മടിക്കുത്ത് തേടിനടക്കുന്ന ഈ നിശാസുന്ദരിമാരും ഒരിക്കല്‍ മുല്ലപ്പൂ ചൂടിയ മലയാളി പെണ്‍കൊടികളായിരുന്നിരിക്കില്ലേ നിത്യാ? ഈ നിശാസുന്ദരികളെ നാളെ ആഭിജാത്യത്തിന്റെ കൊട്ടകൊത്തളങ്ങളില്‍ മുല്ലപ്പൂ ചൂടിയ വീട്ടമ്മമാരായും കാണേണ്ടിവരില്ലേ നമുക്ക്? നമ്മള്‍ പുരുഷന്മാരുടെ കാര്യം നമുക്കും അറിവുള്ളതല്ലേ. മുല്ലപ്പൂവിന്റെ വെച്ചുകെട്ടലില്ല എന്നല്ലേയുള്ളു? എന്തേ അതൊന്നും കാണാതിരുന്നത്?


“എല്ലാറ്റിനുമുപരിയായി ....ലോകത്ത്‌ എവിടെയെങ്കിലുമുള്ള വിപ്ലവകാരികള്‍ക്കു കിട്ടിയിട്ടുണ്ടോ ഇത്ര ഭാഗ്യം“..സോഷ്യല്‍ ഡെമോക്രസിയെന്നൊന്നും കേട്ടിട്ടില്ല അല്ലേ?

“ഒരിക്കലും നടക്കുകയില്ലെന്ന്‌ അവരവര്‍ക്കറിയാവുന്ന വിപ്ലവത്തിന്റെ സാക്ഷാത്‌കാരത്തിനുവേണ്ടി“...നേപ്പാള്‍ എന്നൊരു സ്ഥലം തൊട്ടടുത്തുണ്ട്. നാളെ, അല്ലെങ്കില്‍ അടുത്ത നിമിഷം അതിന്റെ കഥയെന്താകുമെന്നൊന്നും ആര്‍ക്കും ഉറപ്പില്ല. കേട്ടിടത്തോളം ആശാവഹവുമല്ല. എങ്കിലും, അവിടെ വലിയൊരു കാര്യം നടന്നു നിത്യാ..സ്വന്തം കാല്‍ക്കീഴില്‍ ഒരു രാജ്യത്തെ അടക്കിവാണിരുന്ന ഒരു ദൈവപുരുഷനെ, മലമുകളിലും തെരുവുകളിലും ചത്തുജീവിച്ചിരുന്ന ചില മനുഷ്യപുത്രര്‍ ഇറക്കിവിട്ടു.തൊട്ടടുത്ത ബംഗ്ലാവില്‍ സുഖമായി താമസിപ്പിക്കുന്നു. ചെല്ലും ചിലവും കൊടുത്ത്. കോഴിക്കോടുനിന്ന് നേപ്പാളിലേക്ക് അത്രയധികം ദൂരമുണ്ടോ?

കെ.പി.എസ്സിന്റെയും ഇഞ്ചിയുടെയും ആനന്ദമൂര്‍ച്ഛ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

അഭിവാദ്യങ്ങളോടെ

dhams said...

മിട്ടായിത്തെരുവീ പ്പൊട്ടിയത് പടക്കമാണെന്ന് കേരളാപ്പോലീസ് ,അങ്ങ് ബാംഗ്ലൂരിരുന്ന് കര്‍ണാടകാപ്പോലീസിന്
മനസ്സിലായി അത് ബൊംബ് പൊട്ടിരിന്റെ ടെസ്റ്റ് ഡോസ് ആയിരുന്നെന്ന്.ഇപ്പോ കര്‍ണാടകാപ്പോലീസ്
ബംഗ്ലാദേശീന്ന് നസീറിനേം കണണുരീന്ന് അവന്റെ കുട്ടുകാരേം പൊക്കിയിരിക്കുന്നു.ഇത് കണ്ട് നമ്മുടെ
“ശ്വന്തം“ ഗവണ്മെന്റ അന്തം വിടുകയാ.തങ്ങൾ പാടുപെട്ട് വളര്‍ത്തി വലുതാക്കിയ ഒാരോ നസീര്‍മാരേയും
ദാ ബാംഗ്ലൂരിരുണ്ട് കര്‍ണാടകാപ്പോലീസ് പൊക്കി കൊണ്ട് പൊകുന്നു.ഇവര്‍ക്കെന്താ‍ ദിവ്യദ്രഷ്ടിയുണ്ട്????

വേണ്ടാ ദിവ്യദ്രഷ്ടി വേണ്ടാ,ദ്രഷ്ടി മതി,രാജ്യസ്നേഹത്തിനായ് സമര്‍പ്പിച്ച ഒരു കണണ് മതി..


ഇവരറിയേണ്ട്തിതാണ്..ഉരുവിടേണ്ട്തിതാണ്


ഇന്ത്യ എന്റെ രാജ്യമാണ്
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്‍ മാരാണ്
.............................
....................

ഒാട്ടിന് വേണ്ടി ഭാരതീയരെ കൊല്ലുന്നത് നോക്കി നിന്നാല്‍
ഇന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ്കളുടെയും കര്‍ണാടകയിലെ കോണ്ഗ്രസ്കാരുടെയും
അവസ്ധയാകും ഭാരതത്തിലെ മുഴുവന്‍ പാര്‍ട്ടികളുടെയും സ്ധാനം
അതറിഞ്ഞ് കര്‍ണാടകാ സര്‍ക്കാര്‍ തീവ്രവാദികളെ പൊക്കി ജനങ്ങൾക്ക് മുന്നിലെത്തിച്ചതിന്
നന്ദി......രാജ്യസ്നേഹത്തിനായ് സമര്‍പ്പിച്ച ഒാരോ പ്രവര്‍ത്തിക്കും ഒരായിരം നന്ദി.....
ഡല്‍ഹി സ്ഫോടനത്തിനുത്തരവാദിയെ ഡല്‍ഹിയിലെ കോണ്ഗ്രസ് ഗവണ്മെടിനും ആവശ്യമില്ല
നായനാര്‍ വധശ്രമത്തിന്റെയും കോഴിക്കൊട് സ്ഫോടനത്തിനുത്തരവാദിയെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെടിനും ആവശ്യമില്ല
കോയംബത്തൂര്‍ സ്ഫോടനത്തിനുത്തരവാദിയെ തമിഴ് നാട് ഗവണ്മെടിനും ആവശ്യമില്ല
ബാഗ്ലൂര്‍ സ്ഫോടനത്തിനുത്തരവാദിയെ കര്‍ണാടകയിലെ ഭാരതീയ ജനതാപാര്‍ട്ടി ഗവണ്മെടിനാവശ്യമുണ്ട്
ഇതില്‍ നിന്നും ഒരു പുനര്‍വിചിന്തനത്തിനു തയാറായിക്കൂടേ..............

Anonymous said...

nobody understood. nithyan was somehow trying to reduce the amount of blame n left for all the mistakes they commiteed with extreme bad intentions. It was clear to everyone that they committed mistakes. Nithyan is trying to attach innocent reasons for that trying to fool others; but we know how anti-national CPM is.That the members of that party, majority of them from majority community are not willing to be suicide squad members, made them take a different path from that fo lashkar.
Lashkar will get free supply of suicide squad members from madarsas as long as Islam is taught in those breeding centres of terrorism. At the most, CPM can be the "front office" managers for the terrorists...they have been doing it. They thought they were using NDF for the killing of 13 sanghaparivar members starting from Aswinikumar ....NDF was thinking that they were using CPM for the cover-up.
And it was Hindus who lost lifes.
Neither UDF nor LDF have any problem
Things have changed now in Kerala.
Neither UDF nor LDF will ever dare to feild a muslim candidate in Kozhikkodeu or Vadakara. These are the testing laboratories of polico-religious theories
where Samorins tested them an learnet bitter lessons