Tuesday, July 22, 2008

സിങ്ങ്‌ പരിവാറും സംഘപരിവാറും

ആപത്തുകാലത്ത്‌ ഐ.സി.യുവില്‍ കിടക്കുന്ന കൂടപ്പിറപ്പിനെക്കാളും നമ്പാന്‍ പറ്റുക ജയിലില്‍കിടക്കുന്ന ശത്രുവിനെയാണെന്ന്‌ മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ കോണ്‍ഗ്രസുകാര്‍ക്കുണ്ട്‌. അതു ലേശം കൂടുതല്‍ മനസ്സിലായിപ്പോയതുകൊണ്ടാണ്‌ നോട്ടുകെട്ടുകള്‍ നടുത്തളത്തില്‍ നടനമാടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസ്സ്‌ പാതാളത്തോളം ഉയര്‍ത്തിയത്‌.

സര്‍ദാര്‍ജിയുടെ അന്നത്തിലല്ലേ പാറ്റവീഴുന്നത്‌, പോയാല്‍ പോട്ടെ എന്നൊരു ചിന്തയായിരുന്നു ആദ്യം മാഡത്തിന്‌. സായിപ്പ്‌ അടയാളപ്പെടുത്തിയ സ്ഥലത്ത്‌ അസ്സലൊരൊപ്പ്‌ വച്ചുകൊടുക്കണം എന്നൊരു കാര്യത്തില്‍മാത്രമേ മന്‍മോഹനും ലാല്‍കൃഷ്‌ണനും മനസാ യോജിപ്പുള്ളൂ. സിങ്ങുപരിവാറിന്റെ കൈകൊണ്ടായിക്കോട്ടേ ആ ഉദകക്രിയ എന്നൊരു അഭിപ്രായം സംഘപരിവാറിനുണ്ടായിരുന്നു എന്നുമാത്രം.

പണ്ടത്തെ അഭിപ്രായം സര്‍ക്കാര്‍ വീഴണം എന്നുതന്നെയായിരുന്നു. എന്നാലോ അതിനുമുമ്പേ കരാറൊപ്പിടണം. അത്രയേ ഉള്ളൂ അദ്വാനിയുടെ മനസ്സിലിരിപ്പ്‌. ഇടതുപക്ഷം എന്ന കുരുടനാണ്‌ സര്‍ക്കാരിന്റെ മികച്ച വഴികാട്ടി. രാവിലെ മുഖത്ത്‌ ഫിറ്റുചെയ്യുന്ന ആ ഫിക്‌സഡ്‌ സ്‌മൈലും തലേക്കെട്ടുമായി സര്‍ദാര്‍ജി അവര്‍ തെളിക്കുന്ന വഴിയേ നടക്കുകയായിരുന്നു പതിവ്‌.

അമേരിക്കയുമായുള്ള ഇടപാട്‌ സര്‍ദാര്‍ജിയുടെ തനിസ്വരൂപം കാട്ടിക്കൊടുത്തു. പിന്നെ സര്‍ദാര്‍ജി തെളിക്കുന്നതിലൂടെ കാരാട്ടും കൂട്ടരും നടക്കുകയായിരുന്നു. സര്‍ദാര്‍ കൂട്ടിക്കൊണ്ടുപോകുന്നത്‌ അവരവരുടെ ലക്ഷ്വറികുഴിമാടത്തിലേക്കാണെന്ന കാര്യം ബോദ്ധ്യപ്പെട്ടത്‌ ഇപ്പോഴാണ്‌. അതായത്‌ അമേരിക്ക, യാങ്കി, സി.ഐ.എ, തുടങ്ങിയ നിഴലിനോടേറ്റുമുട്ടി കളരിഗുരിക്കളായതാണ്‌ നമ്മുടെ ചരിത്രം. ആ നിഴലില്ലാണ്ടായാല്‍ പിന്നെ ഭാവിജീവിതം കട്ടപ്പൊക. ആ നിഴലിനോടേറ്റുമുട്ടിയതുകൊണ്ടുമാത്രമായിരന്നു റഷ്യ എഴുപത്തഞ്ചു വയസ്സുവരെ ജീവിച്ചത്‌. അതുകൂടിയില്ലായിരുന്നെങ്കില്‍ ബാലടീവി പിടിപെട്ടാകുമായിരുന്നു അന്ത്യം.

അപ്പോള്‍ പിന്നെ ഒരു മാര്‍ഗമേയുള്ളൂ. നമ്മുടെ പഴേ അടവ്‌. കോണ്‍ഗ്രസിനെ തോല്‌പിക്കാന്‍ ഏത്‌ ചെകുത്താനെയും കൂട്ടുപിടിക്കുക. ചെകുത്താനല്ല എന്നൊരഭിപ്രായം അവരവരെക്കുറിച്ച്‌ അവരവര്‍ക്കുതന്നെയില്ലാത്ത രണ്ടുകൂട്ടരാണ്‌ മാര്‍ക്‌സിസ്റ്റുകാരും സംഘപരിവാരങ്ങളും. ഗുജറാത്തും ബംഗാളും അവരുടെ സ്ഥിരോത്സാഹത്തിനുകിട്ടിയ അവാര്‍ഡുകളാണ്‌.

അങ്ങിനെ രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുവില്ല. അതു കറന്‍സി പോലെയാണ്‌. ഉടമസ്ഥന്‍ മാറിക്കൊണ്ടേയിരിക്കും. ഇന്നലെ അമരസിംഹന്റെ കോടികള്‍ ഇന്ന്‌ അശോക്‌ അര്‍ഗലിന്റേതാകും. അതേ കോടികള്‍ നാളെ ശതകോടികളായി അമരസിംഹനുതന്നെ തിരിച്ചെത്തും. അതുപോലെതന്നെയാണ്‌ ശത്രുതയും. നോട്ടുകെട്ടിന്‌ മാറ്റാന്‍ പറ്റാത്ത ശത്രുതയുണ്ടോ നാട്ടില്‍.

നാണയത്തുട്ടിന്‍ കിലുക്കത്തിലേതൊരു
സെക്യുലര്‍ ഗാനവും ഗണ്യമല്ലേതുമേ എന്നല്ലേ

അങ്ങു ദില്ലിയില്‍ ഇപ്പോള്‍ കുതിരകള്‍ ആളുകളെ കച്ചോടം ചെയ്യുകയാണോ അതോ ആളുകള്‍ കുതിരകളെ കച്ചോടം ചെയ്യുകയാണോയെന്നെന്നും കൃത്യമായി അറിയാന്‍ പറ്റുകയില്ല.

പാര്‍ലിമെന്റ്‌ എന്നുപറഞ്ഞാല്‍ മലബാറിലെ തിറപ്പറമ്പുപോലെയാണ്‌. മാന്യമാരുണ്ടാവും. മ.മ.മ. അല്ലേ വേണ്ട മത്തങ്ങാത്തലയന്‍മാരുമുണ്ടാവും. മുല്ലപ്പൂച്ചൂടിയ മലയാളി പെണ്‍കൊടികളുണ്ടാവും. കനമുള്ള മടിക്കുത്ത്‌ തേടുന്ന നിശാസുന്ദരിമാരുമുണ്ടാകും. സ്വന്തം ഭാവി രണ്ടടിവീതി മൂന്നടി നീളം ടെന്റിനകത്താണെങ്കിലും അന്ന്യന്റെ ഭാവിക്ക്‌ ആപത്തൊന്നുമില്ലാതെ നോക്കുന്ന 22 കാരാട്ട്‌ പ്രവാചകരുമുണ്ടാകും. സൈക്കിളോട്ടക്കാരനുണ്ടാകും. ഡിസ്‌കോഡാന്‍സറുമുണ്ടാകും. മുച്ചീട്ടുകളിക്കാരനുണ്ടാകും.

അവിടെ എത്ര രൂപയുടെ കച്ചവടമാണ്‌ നടക്കുകയെന്ന്‌ ആര്‍ക്കെങ്കിലുമറിയുമോ? തിറകഴിയുന്നതോടെ തിറപ്പറമ്പില്‍ തെയ്യം കെട്ടിയ മലയനൊഴിച്ച്‌ എല്ലാവരുടെയും കീശയില്‍ എന്തെങ്കിലും കാണും. കുടിച്ച്‌ വറ്റിച്ച ചാരായത്തിന്റെ കണക്ക്‌ ചോദിക്കുന്നതിനുമുന്‍പ്‌ തെയ്യം കെട്ടിയ വിദ്വാന്‍മാര്‍ ആരോടും കമാന്നൊരക്ഷരം ഉരിയാടാതെ സ്ഥലം കാലിയാക്കുകയാണ്‌ പതിവ്‌.

തെയ്യം കെട്ടുന്നവന്‌ ക്ഷേത്രത്തില്‍ ഷെയറുണ്ടാവുകയില്ല. കാരാട്ടിനുമില്ല. വൃത്തിയായൊന്ന്‌ കെട്ടിയാടി. മലയന്റെ സംതൃപ്‌തിയും അതുതന്നെയാണ്‌. പരിപൂര്‍ണ സംതൃപ്‌തിയോടെ ആടയാഭരണങ്ങളും അഴിച്ചുവച്ച്‌ കാരാട്ടും കൂട്ടരും നേരെയങ്ങുപോയി.

എന്തൊരു സുന്ദരമായ അവസ്ഥയായിരുന്നു ഇത്രനാളും. മാനത്തിന്‌ മാനം. ശമ്പളത്തിന്‌ ശമ്പളം. എ.സിയ്‌ക്ക്‌ എ.സി. ടി.എ യ്‌ക്ക്‌ ടി.എ, വാടകയ്‌ക്ക്‌ വാടക. കറക്കത്തിന്‌ കറക്കം. കമ്മിറ്റിക്ക്‌ കമ്മിറ്റി. മൃഷ്ടാന്ന ഭോജനം. എല്ലാറ്റിനുമുപരിയായി യാതൊരു ഉത്തരവാദിത്വങ്ങളുമില്ലാതെ ഇതെല്ലാം തരപ്പെടുത്തിക്കൊടുത്ത സിങ്ങിന്‌ ഇടക്കിടയ്‌ക്ക്‌ അന്ത്യശാസനവും. ലോകത്ത്‌ എവിടെയെങ്കിലുമുള്ള വിപ്ലവകാരികള്‍ക്കു കിട്ടിയിട്ടുണ്ടോ ഇത്ര ഭാഗ്യം. നേരും മര്യാദയുമുള്ള വിപ്ലവകാരികളാണെങ്കില്‍ ലോകത്തെവിടെയായാലും കാട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ പിന്നെ അരമണിക്കൂര്‍ ഇടവിട്ട്‌ തല തപ്പിനോക്കേണ്ട അവസ്ഥയിലാണ്‌.

ജനിക്കുന്നുണ്ടെങ്കില്‍ വിപ്ലവകാരിയായി തന്നെ ജനിക്കണം. അങ്ങ്‌ മതേതര സൗദിയിലോ പാക്കിസ്ഥാനിലോ ഒന്നും പോയി ജനിച്ചുപോവരുത്‌. ജനിച്ചതേ ഓര്‍മ്മയുണ്ടാവുകയുള്ളൂ. ജനാധിപത്യ ഇന്ത്യയില്‍ തന്നെ ജനിക്കണം. ജനാധിപത്യത്തില്‍ ജനിച്ച്‌, ചളിക്കുണ്ടിലെ എരുമയെപ്പോലെ അതില്‍ കിടന്ന്‌ മദിച്ച്‌ ജീവിച്ച്‌ ഒരിക്കലും നടക്കുകയില്ലെന്ന്‌ അവരവര്‍ക്കറിയാവുന്ന വിപ്ലവത്തിന്റെ സാക്ഷാത്‌കാരത്തിനുവേണ്ടി ഖജനാവില്‍ നിന്നും ശമ്പളവും യാത്രപ്പടിയും പറ്റുന്ന ഏക വര്‍ഗമാണ്‌. അവരെ ഉപമിക്കാന്‍ ഈ പ്രപഞ്ചത്തില്‍ ജീവജാലങ്ങളില്ലാത്തതുകൊണ്ട്‌ സര്‍ക്കാര്‍ തുടര്‍ന്നും സംരക്ഷിക്കുക തന്നെയാണ്‌ വേണ്ടത്‌. അമേരിക്കയിലെ അമീഷുകളെപ്പോലെ ഒരു പ്രത്യേകവിഭാഗമായി സംരക്ഷിക്കേണ്ടതാണ്‌. കുലം അന്യംനിന്നുപോവരുതല്ലോ.

സിങ്ങ്‌ പരിവാരം വീണാലും കുഴപ്പമില്ല വീണില്ലേങ്കിലും കുഴപ്പമില്ലെന്നൊരു നിലപാടിലായിരുന്നു ആദ്യം സംഘപരിവാരം. കാരാട്ട്‌ മനസ്സില്‍ കാണുന്നത്‌ മാനത്ത്‌ കാണാന്‍ വേണ്ടിയാണ്‌ അടുത്തൂണ്‍ പറ്റിയ ബ്രിഗേഡിയര്‍മാരെയും ഐ.എ.എസ്സുകാരെയുമൊക്കെ ദിവസക്കൂലിക്ക്‌ നിയമിച്ചിട്ടുള്ളത്‌. അല്ലാതെ താടിനീട്ടി തൃശൂലം കൊണ്ട്‌ പുറം ചൊറിയുന്ന മഹാന്‍മാരുടെ വാക്കുകേട്ട്‌ നാളെ ഇന്ദ്രപ്രസ്ഥത്തില്‍ വാഴാമെന്ന വിശ്വാസമൊന്നും അദ്വാനിക്കില്ല.

ഇപ്പോള്‍ അദ്വാനിക്ക്‌ വേണ്ടത്‌ സിങ്ങ്‌ വീഴാതിരിക്കലാണ്‌. കാരണം ബ്രാഹ്മമൂഹൂര്‍ത്തത്തില്‍ സ്‌നാനം കഴിഞ്ഞുവരുന്ന നമ്പൂതിരിപ്പാട്‌ കണികണ്ട കുറ്റിച്ചൂലായാണ്‌ മായാവതിയുടെ നില്‌പ്‌.

545 അംഗ സഭയില്‍ മായാവതിയുടെ സംഘബലം മധുരപ്പതിനേഴാണ്‌. അതുകൊണ്ടുതന്നെ മൂപ്പര്‍ പി.എം. ആവാന്‍ എന്തുകൊണ്ടും യോഗ്യയാണ്‌. ജനാധിപത്യത്തെപ്പറ്റി വല്ലാണ്ട്‌ ആഴത്തില്‍ പഠിച്ചതുകൊണ്ട്‌ കാരാട്ടിനും അത്‌ നല്ല നിശ്ചയമുണ്ട്‌. ഇതിനെക്കാളും നല്ലൊരു പ്രധാനമന്ത്രിയെ ഇനി കിട്ടിയെന്നും വരില്ല എന്ന്‌ സി.ബി.ഐ ക്കാരും അഭിപ്രായപ്പെട്ടതായും പറയപ്പെടുന്നു.

മായാവതിയോടൊപ്പം മായാവതിയല്ലാതെ ഒരാളെങ്കിലുമുണ്ടെങ്കില്‍ പ്രധാനമന്ത്രിസ്ഥാനം തന്നെ കൊടുക്കണമെന്നാണ്‌ നിത്യന്റെയും അഭിപ്രായം. ഇപ്പോള്‍ 17 പേരുള്ള സ്ഥിതിക്ക്‌ ചുരുങ്ങിയത്‌ അമേരിക്കന്‍ പ്രസിഡണ്ടെങ്കിലുമാക്കാനാണ്‌ കാരാട്ട്‌ ഉത്സാഹിക്കേണ്ടത്‌.

മായാവതിയുടെ മായാവലയത്തില്‍ ഇടതുപക്ഷം അകപ്പെട്ടതുകണ്ടപ്പോള്‍ അദ്വാനി കണക്കുകള്‍ മാറ്റിക്കൂട്ടി. സിങ്ങുതന്നെ ഭരിക്കട്ടെ. കരാറും ഒപ്പുവെയ്‌ക്കട്ടെ. ഇടതുപക്ഷവുമായി അടിച്ചുപിരിയുകയും ചെയ്യട്ടെ. ഇപ്പോതന്നെ ഗ്രഹണിപിടിച്ച അവറ്റകള്‍ ഇനി പട്ടിണികിടന്ന്‌ താമസിയാതെ ചത്തുകിട്ടുകയും ചെയ്യും. മായാവതിയുടെ കാറ്റും അതോടെ പോയിക്കിട്ടും. നമ്മളായിട്ട്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യേണ്ടതില്ല. അവസാനം ഒരുപിടി പച്ചമണ്ണ്‌ വാരിയിട്ട്‌ ഒരു മിനിറ്റ്‌ മൗനമാചരിക്കേണ്ട ചിലവേയുള്ളൂ. പിന്നെന്തിന്‌ പാരപണിയണം.

Saturday, July 12, 2008

കക്ഷത്തിലെ ജനാധിപത്യവും ഉത്തരത്തിലെ വിപ്ലവവും

നാട്ടില്‍ പണ്ട്‌ നിരത്തുമ്മല്‍ നാണു എന്നറിയപ്പെട്ടിരുന്ന ഒരടിക്കാരനുണ്ടായിരുന്നു. മുമ്പില്‍ എത്രവലിയ പുള്ളിയായാലും മൂപ്പരുടെ ഒരു ഡയലോഗുണ്ട്‌. "ഡാ ഞാനിങ്ങെണീറ്റാലുണ്ടല്ലോ"്‌. ഇതുകേട്ടാല്‍ തന്നെ ആളുകള്‍ വഴിമാറിപ്പോവുകയാണ്‌ പതിവ്‌. ഒരുദിവസം ഏതോ തലതിരിഞ്ഞവന്‍ തികച്ചും ഫ്രീയായി രണ്ടങ്ങുപൊട്ടിച്ചുകൊടുത്തു. അന്നാണ്‌ നിരത്തുമ്മല്‍ നാണു എണീക്കുകയില്ല എന്ന പ്രപഞ്ചസത്യം മാലോകര്‍ക്ക്‌ പിടികിട്ടിയത്‌.

ഇടതുപക്ഷത്തിന്റെ ആത്മീയാചാര്യനാവേണ്ട യോഗ്യത നാണൂനാണെന്ന സത്യം സര്‍ദാര്‍ജി ഇപ്പോള്‍ തെളിയിച്ചുകൊടുത്തു. നല്ല തഞ്ചോം ചാറ്റല്‍മഴയുമുള്ളപ്പോള്‍ വലവെയ്‌ക്കണം എന്ന തിരിച്ചറിവൊക്കെ സര്‍ദാര്‍ജിക്കുണ്ട്‌. ഇപ്പോള്‍ വലയില്‍ കിടന്ന്‌ പിടയ്‌ക്കുകയാണ്‌. ഇനി ഉപ്പുപുരട്ടുന്ന ശുഭമുഹൂര്‍ത്തം എപ്പോഴാണെന്നേ അറിയേണ്ടൂ.

ശ്‌ത്രുവിന്റെ കരുത്തു കുറച്ചുകാണാന്‍ പാടില്ല എന്ന മാവോ പഠിപ്പിച്ചതു മറന്നു. നമ്മള്‍ക്ക്‌ അപാര ബുദ്ധിയാണെന്ന ഒരു അന്ധവിശ്വാസവും പിടിപെട്ടു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

വിപ്ലവകാരികള്‍ കമ്മിറ്റികൂടി കടലാസുമായി ചെല്ലുമ്പോള്‍ മൊണാലിസയുടെ ചിരിപോലെ ഒന്ന്‌ സര്‍ദാര്‍ജി പാസാക്കും. ആചിരിയുടെ അര്‍ത്ഥം എന്തെന്നുതീരുമാനിക്കാന്‍ അടുത്തകമ്മിറ്റിയും കൊല്ലത്തെ അണ്ടിപ്പരിപ്പും പ്ലാച്ചിമടയിലെ കുപ്പിവെള്ളവും. ആദ്യത്തെ ദിവസം ഫസ്റ്റ്‌ അന്ത്യശാസനം. രണ്ടാം ദിവസം സെക്കന്റ്‌ അന്ത്യശാസനം. മൊത്തത്തില്‍ അന്ത്യശാസനത്തിന്റെ എണ്ണം പിടിക്കുവാന്‍ യെച്ചൂരിയുടെ കയ്യിലെ വിരലുമാത്രം മതിയാവില്ല, കാരാട്ടിന്റെ കാലിലെ വിരലും കൂടി വേണ്ടിവരും. എല്ലാം കൊടുത്തു സമയം ഒത്തുവന്നപ്പോള്‍ എല്ലാ അന്ത്യശാസനങ്ങള്‍ക്കും മറുപടിയായി സര്‍ദാര്‍ജി ഒടുക്കത്തെയൊരു ചിരി പാസാക്കി. സ്ഥലം വിട്ടോളാന്‍ പറഞ്ഞു.

വിപ്ലവം എന്ന സംഗതിക്ക്‌ ഇനി പ്രസക്തിയില്ലെന്ന്‌ കമ്മിറ്റികൂടി കണ്ടെത്തിയിട്ടുണ്ടെങ്കിലും വിപ്ലവകാരികള്‍ എന്നുതന്നെയാണ്‌ നമ്മളറിയപ്പെടുക. കലമില്ലെങ്കിലും കുശവന്‍ ഉള്ളതുപോലെ. ശരിക്കുപറഞ്ഞാല്‍ നമ്മുടെ മുഖ്യ ശത്രു ജനാധിപത്യമാണ്‌. ഫാസിസം എന്നുപറയുന്നത്‌ ഇരട്ടസഹോദരന്‍ തന്നെയാണ്‌. എന്നാലോ ജനാധിപത്യം പോലെ നേതാക്കള്‍ക്ക്‌ ഇത്രയും സുന്ദരമായ ഒരേര്‍പ്പാട്‌ വേറെയില്ലതാനും. ജനത്തിന്‌ കഞ്ഞികുടിക്കാന്‍ വകയില്ലെങ്കിലും ജനപ്രതിനിധിക്ക്‌ തങ്കഭസ്‌മം കൊണ്ട്‌ തുലാഭാരം തൂക്കാനുള്ള സംവിധാനമുണ്ട്‌. ശമ്പളം കൂട്ടാന്‍ ആരോടും ചോദിക്കേണ്ടതില്ല. സഭ കണ്ടാല്‍ പിന്നെ ആജീവനാന്തം പെന്‍ഷന്‍. ഇങ്ങിനെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണം പേരിലെ വിപ്ലവമായതുകൊണ്ട്‌ ഒഴിവാക്കാനാകുമോ? ഇല്ല.

പക്ഷേ ഒന്നുരണ്ടു ചൊല്ലുകളെങ്കിലും ഓര്‍ക്കണമായിരുന്നു. ഒന്ന്‌ കാറ്റുള്ളപ്പോള്‍ തൂക്കണം. അതായത്‌ മുലായം മാഡത്തിന്റെ മനസ്സില്‍ കയറുന്നതിനുമുമ്പേ ഡിവോഴ്‌സ്‌ നോട്ടീസ്‌ കൊടുക്കണമായിരുന്നു. വേറൊന്ന്‌ കാതുകുത്തിയോന്‍ പോയാല്‍ കടുക്കനിട്ടോന്‍ വരും. ഇപ്പോ കണ്ടല്ലോ അത്‌.

ഇനി ശിഷ്ടകാലം ചെലവിടുവാന്‍ പറ്റിയ ഒരു മാര്‍ഗം. നേതാക്കള്‍ മൂന്നു ഷിഫ്‌റ്റായി ജോലിചെയ്യണം. രാവിലത്തെ ഷിഫ്‌റ്റുകാര്‍, ഉറക്കമുണര്‍ന്ന്‌ വിപ്ലവാചാര്യന്‍മാരെ വന്ദിച്ച്‌ നാലുകട്ടയില്‍ ഒന്നു ബലികുടീരങ്ങളേ ആലപിച്ച്‌ റോഡിലിറങ്ങി സര്‍ദാര്‍ജിയെ ചീത്തവിളിക്കുക. ഉച്ചയോടെ തുടങ്ങുന്നവര്‍ നടുറോഡിലിറങ്ങി ബുഷിന്റെ തന്തയ്‌ക്കുവിളിക്കുക. കേള്‍ക്കാതിരിക്കില്ല. രാത്രി ഷിഫ്‌റ്റുകാര്‍ സംഘപരിവാറിനെ കൊണ്ട്‌ ലോകത്ത്‌ ഇനി സംഭവിക്കാനിരിക്കുന്ന മഹാനാശങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‌ക്കരിച്ച്‌ മുന്നേറുക.

Tuesday, July 8, 2008

ഉയരട്ടങ്ങിനെ ഉയരട്ടെ സീലിങ്ങങ്ങിനെ ഉയരട്ടെ

നാഷണല്‍ കമ്മീഷന്‍ ഫോര്‍ ബാക്ക്‌ വേര്‍ഡ്‌ ക്ലാസസ്‌ ഒരൊന്നന്നര ശുപാര്‍ശയാണ്‌ നടത്തിയിരിക്കുന്നത്‌. ഈ ശുപാര്‍ശ അഥവാ റെക്കമന്റേഷന്‍ എന്നുപറഞ്ഞാല്‍ തന്നെ ഒരുതരം മറ്റേ പണിയാണെന്നാണു പൊതുധാരണ. ശുപാര്‍ശ ചെയ്യുന്നവന്‍ എന്ന പേര്‌ ദോഷം ഏതായാലും വന്നു. അതിലപ്പുറം ഒരു പേരുദോഷം ശുപാര്‍ശക്കുള്ളതായി ചരിത്രത്തിലെവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഒ.ബി.സി ക്രീമിലേയര്‍ വരുമാനപരിധി 4.5 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നേ മേമ്പ്രന്‍മാര്‍ ശുപാര്‍ശിച്ചുള്ളൂ. ആളുകള്‍ കരുതുന്നതുപോലെ തിന്ന അണ്ടിപ്പരിപ്പിന്റെ ഊക്കില്‍ ആയിപ്പോയതാണോ ആവോ?

ശുപാര്‍ശയെ വധിക്കുന്നത്‌ ദൂതനെ കൊല്ലുന്നതുപോലെയാണ്‌. ന്യായമായ ഒരു സംഗതിക്കും ശുപാര്‍ശയുടെ ആവശ്യമില്ല. നേരിട്ടുപോയി ചോദിച്ചാല്‍ അടിമാത്രമോ അതോ ചവുട്ടും കിട്ടുമോ അല്ല ഇനി രണ്ടും ചറപറാ വീഴുമോ എന്നൊക്കെ ചിന്തിക്കേണ്ടിവരുമ്പോഴാണ്‌ ദൂതനെ അയക്കുന്ന കാര്യം ആലോചിക്കുക.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായതുകൊണ്ട്‌ ഈ 4.5 ലച്ചം ശുപാര്‍ശിച്ചതിലാണ്‌ നിത്യന്റെ മനപ്രയാസം. ആ പരിധി ഒന്നുകില്‍ പരിധിയില്ലാതെ അങ്ങുയര്‍ത്തുക. അല്ലെങ്കില്‍ ചുരുങ്ങിയത്‌ ഒരു 45 ലച്ചമാക്കിയെങ്കിലും ഉയര്‍ത്തുക. അതല്ലേ അതിന്റെയൊരു ന്യായം.

പ്രതിമാസം നാല്‌പതിനായിരം രൂപ വരുമാനമുള്ള പരമദരിദ്ര ഒ.ബി.സി മുതലാളിക്കും കെട്ടിയോള്‍ക്കം പിള്ളേര്‍ക്കം സര്‍ക്കാര്‍ ചിലവിനുകൊടുക്കണം എന്നുകൂടി പറയാമായിരുന്നു. ഇപ്പോള്‍ തിന്നതിന്റെ കൂടെ രണ്ടണ്ടിപ്പരിപ്പും കൂടി തിന്നാല്‍ അതിനുള്ള കരുത്തുകിട്ടുമായിരുന്നല്ലോ.

വിവരം ദാരിദ്ര്യരേഖയ്‌ക്ക്‌ ബഹുദൂരം താഴെയാവുമ്പോള്‍ വെളിപാടുകള്‍ ഇപ്പരുവത്തിലായിരിക്കും പുറത്തുവരിക. എന്നാല്‍ പിന്നെ ഈ ക്രീമിലെയര്‍ എന്ന സംഗതി അങ്ങെടുത്തുകളയാന്‍ പറഞ്ഞാല്‍ പോരായിരുന്നോ?

രാജ്യം ഇന്ത്യയാണെന്നും ഭരിക്കുന്നവര്‍ കോണ്‍ഗ്രസുകാരാണെന്നും താങ്ങുന്നവര്‍ മതേതര-വിപ്ലവ കുറുനരികളാണെന്നും വച്ച്‌ ഇങ്ങിനെയും ഒരു വഷളത്തരം എഴുന്നള്ളിച്ചുകളയാമോ? ഇന്ത്യയ്‌ക്കും പുറത്തും ഒരു ലോകമുള്ള വിവരം നമ്മള്‌ മനസ്സിലാക്കേണ്ടേ? ആ പ്രദേശത്തിനല്ലേ വിദേശം എന്നൊക്കെ പറയുക. ഇങ്ങിനെയുള്ള മന്ദബുദ്ധികളാണ്‌ ഇവിടം വാഴുന്നത്‌. അതുകൊണ്ട്‌ നമുക്ക്‌ ഇവറ്റകളെ ഒന്നും കൂടി കീഴടക്കിക്കളയാം എന്ന്‌ ആര്‍ക്കെങ്കിലും തോന്നിപ്പോയാലെന്താ ചെയ്യ്‌ക? പണ്ട്‌ മുഹമ്മദ്‌ ഘസ്‌നി 12 തവണ സോമനാഥക്ഷേത്രം കൊള്ളയടിച്ചെന്നാണ്‌ പറയപ്പെടുന്നത്‌. 12 തവണയും ഇന്ത്യയിലെ വിഡ്‌ഢികള്‍ ഘസ്‌നിയദ്ദേഹത്തിന്‌ എടുക്കാന്‍മാത്രം കാണിക്ക അതില്‍ കിറുകൃത്യമായി നിറച്ചുകൊണ്ടേയിരുന്നുവെന്നാണ്‌ ഐതിഹ്യം.

4.5ലച്ചമായല്ല സത്യമായും 45 ലക്ഷമായി ഉയര്‍ത്തണമെന്നാണ്‌ നിത്യന്‍ വാദിക്കുന്നത്‌. അല്ലെങ്കില്‍ മേലേന്ന്‌ ആ സീലിങ്ങ്‌ പറിച്ചുകളഞ്ഞ്‌ സ്‌കൈ ഈസ്‌ ദി ലിമിറ്റ്‌ എന്നൊരു ബോര്‍ഡ്‌ വെയ്‌ക്കുക.

കാരണം, മാസം നാല്‌പതിനായിരം വരുമാനമുള്ള ദരിദ്ര ഒ.ബി.സി ക്കാരന്‌ 80000 അടിച്ചുപൊളിക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ അവന്‍ ഈസ്‌ ദരിദ്രന്‍ റ്റു ദ എക്‌റ്റന്‍ഡ്‌ ഓഫ്‌ ദ ഫോര്‍ട്ടി തൗസണ്ട്‌. അസീം പ്രേംജി കഴിഞ്ഞകൊല്ലം ഇന്ത്യാമഹാരാജ്യത്തെ ഏറ്റവും ദരിദ്രനായ സമ്പന്നനായിരുന്നു. ബില്‍ഗേറ്റ്‌സിന്റെ മൈക്രോസോഫ്‌റ്റ്‌ വിലക്കെടുക്കണമെന്നാണ്‌ മൂപ്പരുടെ ആഗ്രഹം. കഴിയുന്നില്ല. എന്തുകൊണ്ടാണ്‌? ദാരിദ്ര്യം കൊണ്ട്‌. ്‌ മൂപ്പരും അത്രകണ്ട ദരിദ്രനാണ്‌.

നാല്‌പതിനായിരം നിത്യവരുമാനമുള്ള നടേശനായാലും സര്‍ക്കാര്‍ കൊടുക്കണം ഒരു ഗുമസ്‌തപ്പണി. കൊടുത്താല്‍ മാത്രം പോരാ ചില്ലറ ഭേദഗതിയും കൂടി വരുത്തണം. നാല്‌പതിനായിരം കിട്ടി ശീലിച്ചുപോയ ഒ.ബി.സിക്കാര്‍ക്ക്‌ തുടര്‍ന്നും ജീവിക്കണ്ടേ. ചെറിയൊരു ശമ്പള പരിഷ്‌കാരം.
അധോമണ്ഡല ഗുമസ്‌തന്‍ : ശമ്പളം. നാല്‌പതിനായിരം (ഒ.ബി.സിക്കുമാത്രം), 4000 (മറ്റുള്ളവര്‍ക്ക്‌). അല്ലെങ്കില്‍ പിന്നെ ജോലി കൊടുക്കുന്നത്‌ കയര്‍വാങ്ങിക്കൊടുക്കുന്നതിന്‌ സമമായിപ്പോകും.

ഏതായാലും ഇതെല്ലാം നടത്തുമ്പോള്‍, പണ്ട്‌ കുഞ്ചന്‍ പാടിയ കള്ളുകുടിപ്പാനല്ലാതൊന്നിന്‌ കൊള്ളരുതാത്തൊരു നായന്‍മാരുടെ ഗതിയുടെ ഗ്രാഫൊന്നു വരയ്‌ക്കുക. ബ്രഹ്മജ്ഞാനം സിദ്ധിച്ചപാടെ ഭൂസ്വാമിമാരായിമാറി പിന്നീട്‌ വേണ്ടസമയത്ത്‌ രാഷ്ട്രീയജ്ഞാനം സിദ്ധിക്കാത്തതുകൊണ്ട്‌ കബറടക്കാന്‍ ആറടിമണ്ണുകൂടിയില്ലാത്ത, ഇപ്പോള്‍ രണ്ടുകോണകം ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്ത ബ്രഹ്മജ്ഞന്‍മാരുടെ തലയെണ്ണവും നടക്കട്ടെ. ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത, അല്ലാഹുവും കര്‍ത്താവും സംയുക്തമായി രംഗത്തിറങ്ങിയാലും രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലാത്ത മുസ്ലീങ്ങളുടെയും കൃസ്‌ത്യാനികളുടെയും കണക്കെടുപ്പുകള്‍ കൂടി നടക്കട്ടെ. റിസര്‍വേഷന്‍ എന്ന സംഗതി റെയില്‍വേസ്റ്റേഷനില്‍ കൂടി ഇന്നോളം കാണാനിടയില്ലാത്ത പണിയന്റെയും വേട്ടനായ്‌ക്കന്റെയും നാടിയുടെയും ....... ജീവിതത്തിന്റെ ചിത്രമെടുക്കട്ടെ.

ഇവര്‍ക്കൊന്നും റേഷന്‍കാര്‍ഡില്ലെങ്കില്‍, വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ ജീവിക്കുന്നുവെന്നതിന്‌ തെളിവുണ്ടാവണമെന്നില്ല. അങ്ങിനെ വന്നാല്‍ അവര്‍ നരവംശത്തില്‍ പെടുന്ന ജീവജാലങ്ങളും നിലവില്‍ ജീവന്റെ തുടിപ്പുള്ളവരുമാണെന്ന്‌ ധര്‍മ്മാശുപത്രിയിലെ അപ്പോത്തിക്കിരിയെക്കൊണ്ട്‌ സാക്ഷ്യപ്പെടുത്താവുന്നതാണ്‌. ആയൊരൊപ്പു കിട്ടുവാന്‍ ഉള്ള കോണകം കഴിച്ചുകൊടുക്കേണ്ട്‌ ഗതിയാണെങ്കില്‍ പിന്നെ നല്ലത്‌ നേരെ അംശം അധികാരിയുടെ അടുത്തുപോയി കഴുത്തിന്‌ വെട്ടി ചോരയുണ്ടെന്ന്‌ കാണിക്കലാണ്‌. ജീവനില്ലെങ്കില്‍ ചോരവരികയില്ലല്ലോ.

അവകാശപ്പെടുന്നതുപോലെ മതേതരരാണ്‌ നമ്മളെങ്കില്‍ വേണ്ടത്‌ ഇക്കൂട്ടരെ മൊത്തം ഒരു കാലത്തും ഗുണംപിടിക്കാ മൈക്രോ ന്യൂനപക്ഷമാക്കി ജീവിക്കാനാവശ്യമായതെല്ലാം ഖജനാവില്‍ നിന്നു കൊടുക്കുകയാണ്‌. അല്ലാതെ നിലവില്‍ വലിയ വായില്‍ വെള്ളിക്കരണ്ടിയുള്ളവന്റെ അണ്ണാക്കിലേക്ക്‌ സ്വര്‍ണക്കരണ്ടി തിരുകിക്കൊടുക്കലല്ല.

Friday, July 4, 2008

ഉയരട്ടങ്ങിനെ ഉയരട്ടെ സീലിങ്ങങ്ങിനെ ഉയരട്ടെ

നാഷണല്‍ കമ്മീഷന്‍ ഫോര്‍ ബാക്ക്‌ വേര്‍ഡ്‌ ക്ലാസസ്‌ ഒരൊന്നന്നര ശുപാര്‍ശയാണ്‌ നടത്തിയിരിക്കുന്നത്‌. ഈ ശുപാര്‍ശ അഥവാ റെക്കമന്റേഷന്‍ എന്നുപറഞ്ഞാല്‍ തന്നെ ഒരുതരം മറ്റേ പണിയാണെന്നാണു പൊതുധാരണ. ശുപാര്‍ശ ചെയ്യുന്നവന്‍ എന്ന പേര്‌ ദോഷം ഏതായാലും വന്നു. അതിലപ്പുറം ഒരു പേരുദോഷം ശുപാര്‍ശക്കുള്ളതായി ചരിത്രത്തിലെവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഒ.ബി.സി ക്രീമിലേയര്‍ വരുമാനപരിധി 4.5 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നേ മേമ്പ്രന്‍മാര്‍ ശുപാര്‍ശിച്ചുള്ളൂ. ആളുകള്‍ കരുതുന്നതുപോലെ തിന്ന അണ്ടിപ്പരിപ്പിന്റെ ഊക്കില്‍ ആയിപ്പോയതാണോ ആവോ?

ശുപാര്‍ശയെ വധിക്കുന്നത്‌ ദൂതനെ കൊല്ലുന്നതുപോലെയാണ്‌. ന്യായമായ ഒരു സംഗതിക്കും ശുപാര്‍ശയുടെ ആവശ്യമില്ല. നേരിട്ടുപോയി ചോദിച്ചാല്‍ അടിമാത്രമോ അതോ ചവുട്ടും കിട്ടുമോ അല്ല ഇനി രണ്ടും ചറപറാ വീഴുമോ എന്നൊക്കെ ചിന്തിക്കേണ്ടിവരുമ്പോഴാണ്‌ ദൂതനെ അയക്കുന്ന കാര്യം ആലോചിക്കുക.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായതുകൊണ്ട്‌ ഈ 4.5 ലച്ചം ശുപാര്‍ശിച്ചതിലാണ്‌ നിത്യന്റെ മനപ്രയാസം. ആ പരിധി ഒന്നുകില്‍ പരിധിയില്ലാതെ അങ്ങുയര്‍ത്തുക. അല്ലെങ്കില്‍ ചുരുങ്ങിയത്‌ ഒരു 45 ലച്ചമാക്കിയെങ്കിലും ഉയര്‍ത്തുക. അതല്ലേ അതിന്റെയൊരു ന്യായം.

പ്രതിമാസം നാല്‌പതിനായിരം രൂപ വരുമാനമുള്ള പരമദരിദ്ര ഒ.ബി.സി മുതലാളിക്കും കെട്ടിയോള്‍ക്കം പിള്ളേര്‍ക്കം സര്‍ക്കാര്‍ ചിലവിനുകൊടുക്കണം എന്നുകൂടി പറയാമായിരുന്നു. ഇപ്പോള്‍ തിന്നതിന്റെ കൂടെ രണ്ടണ്ടിപ്പരിപ്പും കൂടി തിന്നാല്‍ അതിനുള്ള കരുത്തുകിട്ടുമായിരുന്നല്ലോ.

വിവരം ദാരിദ്ര്യരേഖയ്‌ക്ക്‌ ബഹുദൂരം താഴെയാവുമ്പോള്‍ വെളിപാടുകള്‍ ഇപ്പരുവത്തിലായിരിക്കും പുറത്തുവരിക. എന്നാല്‍ പിന്നെ ഈ ക്രീമിലെയര്‍ എന്ന സംഗതി അങ്ങെടുത്തുകളയാന്‍ പറഞ്ഞാല്‍ പോരായിരുന്നോ?

രാജ്യം ഇന്ത്യയാണെന്നും ഭരിക്കുന്നവര്‍ കോണ്‍ഗ്രസുകാരാണെന്നും താങ്ങുന്നവര്‍ മതേതര-വിപ്ലവ കുറുനരികളാണെന്നും വച്ച്‌ ഇങ്ങിനെയും ഒരു വഷളത്തരം എഴുന്നള്ളിച്ചുകളയാമോ? ഇന്ത്യയ്‌ക്കും പുറത്തും ഒരു ലോകമുള്ള വിവരം നമ്മള്‌ മനസ്സിലാക്കേണ്ടേ? ആ പ്രദേശത്തിനല്ലേ വിദേശം എന്നൊക്കെ പറയുക. ഇങ്ങിനെയുള്ള മന്ദബുദ്ധികളാണ്‌ ഇവിടം വാഴുന്നത്‌. അതുകൊണ്ട്‌ നമുക്ക്‌ ഇവറ്റകളെ ഒന്നും കൂടി കീഴടക്കിക്കളയാം എന്ന്‌ ആര്‍ക്കെങ്കിലും തോന്നിപ്പോയാലെന്താ ചെയ്യ്‌ക? പണ്ട്‌ മുഹമ്മദ്‌ ഘസ്‌നി 12 തവണ സോമനാഥക്ഷേത്രം കൊള്ളയടിച്ചെന്നാണ്‌ പറയപ്പെടുന്നത്‌. 12 തവണയും ഇന്ത്യയിലെ വിഡ്‌ഢികള്‍ ഘസ്‌നിയദ്ദേഹത്തിന്‌ എടുക്കാന്‍മാത്രം കാണിക്ക അതില്‍ കിറുകൃത്യമായി നിറച്ചുകൊണ്ടേയിരുന്നുവെന്നാണ്‌ ഐതിഹ്യം.

4.5ലച്ചമായല്ല സത്യമായും 45 ലക്ഷമായി ഉയര്‍ത്തണമെന്നാണ്‌ നിത്യന്‍ വാദിക്കുന്നത്‌. അല്ലെങ്കില്‍ മേലേന്ന്‌ ആ സീലിങ്ങ്‌ പറിച്ചുകളഞ്ഞ്‌ സ്‌കൈ ഈസ്‌ ദി ലിമിറ്റ്‌ എന്നൊരു ബോര്‍ഡ്‌ വെയ്‌ക്കുക.

കാരണം, മാസം നാല്‌പതിനായിരം വരുമാനമുള്ള ദരിദ്ര ഒ.ബി.സി ക്കാരന്‌ 80000 അടിച്ചുപൊളിക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ അവന്‍ ഈസ്‌ ദരിദ്രന്‍ റ്റു ദ എക്‌റ്റന്‍ഡ്‌ ഓഫ്‌ ദ ഫോര്‍ട്ടി തൗസണ്ട്‌. അസീം പ്രേംജി കഴിഞ്ഞകൊല്ലം ഇന്ത്യാമഹാരാജ്യത്തെ ഏറ്റവും ദരിദ്രനായ സമ്പന്നനായിരുന്നു. ബില്‍ഗേറ്റ്‌സിന്റെ മൈക്രോസോഫ്‌റ്റ്‌ വിലക്കെടുക്കണമെന്നാണ്‌ മൂപ്പരുടെ ആഗ്രഹം. കഴിയുന്നില്ല. എന്തുകൊണ്ടാണ്‌? ദാരിദ്ര്യം കൊണ്ട്‌. ്‌ മൂപ്പരും അത്രകണ്ട ദരിദ്രനാണ്‌.

നാല്‌പതിനായിരം നിത്യവരുമാനമുള്ള നടേശനായാലും സര്‍ക്കാര്‍ കൊടുക്കണം ഒരു ഗുമസ്‌തപ്പണി. കൊടുത്താല്‍ മാത്രം പോരാ ചില്ലറ ഭേദഗതിയും കൂടി വരുത്തണം. നാല്‌പതിനായിരം കിട്ടി ശീലിച്ചുപോയ ഒ.ബി.സിക്കാര്‍ക്ക്‌ തുടര്‍ന്നും ജീവിക്കണ്ടേ. ചെറിയൊരു ശമ്പള പരിഷ്‌കാരം.
അധോമണ്ഡല ഗുമസ്‌തന്‍ : ശമ്പളം. നാല്‌പതിനായിരം (ഒ.ബി.സിക്കുമാത്രം), 4000 (മറ്റുള്ളവര്‍ക്ക്‌). അല്ലെങ്കില്‍ പിന്നെ ജോലി കൊടുക്കുന്നത്‌ കയര്‍വാങ്ങിക്കൊടുക്കുന്നതിന്‌ സമമായിപ്പോകും.

ഏതായാലും ഇതെല്ലാം നടത്തുമ്പോള്‍, പണ്ട്‌ കുഞ്ചന്‍ പാടിയ കള്ളുകുടിപ്പാനല്ലാതൊന്നിന്‌ കൊള്ളരുതാത്തൊരു നായന്‍മാരുടെ ഗതിയുടെ ഗ്രാഫൊന്നു വരയ്‌ക്കുക. ബ്രഹ്മജ്ഞാനം സിദ്ധിച്ചപാടെ ഭൂസ്വാമിമാരായിമാറി പിന്നീട്‌ വേണ്ടസമയത്ത്‌ രാഷ്ട്രീയജ്ഞാനം സിദ്ധിക്കാത്തതുകൊണ്ട്‌ കബറടക്കാന്‍ ആറടിമണ്ണുകൂടിയില്ലാത്ത, ഇപ്പോള്‍ രണ്ടുകോണകം ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്ത ബ്രഹ്മജ്ഞന്‍മാരുടെ തലയെണ്ണവും നടക്കട്ടെ. ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത, അല്ലാഹുവും കര്‍ത്താവും സംയുക്തമായി രംഗത്തിറങ്ങിയാലും രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലാത്ത മുസ്ലീങ്ങളുടെയും കൃസ്‌ത്യാനികളുടെയും കണക്കെടുപ്പുകള്‍ കൂടി നടക്കട്ടെ. റിസര്‍വേഷന്‍ എന്ന സംഗതി റെയില്‍വേസ്റ്റേഷനില്‍ കൂടി ഇന്നോളം കാണാനിടയില്ലാത്ത പണിയന്റെയും വേട്ടനായ്‌ക്കന്റെയും നാടിയുടെയും ....... ജീവിതത്തിന്റെ ചിത്രമെടുക്കട്ടെ.

ഇവര്‍ക്കൊന്നും റേഷന്‍കാര്‍ഡില്ലെങ്കില്‍, വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ ജീവിക്കുന്നുവെന്നതിന്‌ തെളിവുണ്ടാവണമെന്നില്ല. അങ്ങിനെ വന്നാല്‍ അവര്‍ നരവംശത്തില്‍ പെടുന്ന ജീവജാലങ്ങളും നിലവില്‍ ജീവന്റെ തുടിപ്പുള്ളവരുമാണെന്ന്‌ ധര്‍മ്മാശുപത്രിയിലെ അപ്പോത്തിക്കിരിയെക്കൊണ്ട്‌ സാക്ഷ്യപ്പെടുത്താവുന്നതാണ്‌. ആയൊരൊപ്പു കിട്ടുവാന്‍ ഉള്ള കോണകം കഴിച്ചുകൊടുക്കേണ്ട്‌ ഗതിയാണെങ്കില്‍ പിന്നെ നല്ലത്‌ നേരെ അംശം അധികാരിയുടെ അടുത്തുപോയി കഴുത്തിന്‌ വെട്ടി ചോരയുണ്ടെന്ന്‌ കാണിക്കലാണ്‌. ജീവനില്ലെങ്കില്‍ ചോരവരികയില്ലല്ലോ.

അവകാശപ്പെടുന്നതുപോലെ മതേതരരാണ്‌ നമ്മളെങ്കില്‍ വേണ്ടത്‌ ഇക്കൂട്ടരെ മൊത്തം ഒരു കാലത്തും ഗുണംപിടിക്കാ മൈക്രോ ന്യൂനപക്ഷമാക്കി ജീവിക്കാനാവശ്യമായതെല്ലാം ഖജനാവില്‍ നിന്നു കൊടുക്കുകയാണ്‌. അല്ലാതെ നിലവില്‍ വലിയ വായില്‍ വെള്ളിക്കരണ്ടിയുള്ളവന്റെ അണ്ണാക്കിലേക്ക്‌ സ്വര്‍ണക്കരണ്ടി തിരുകിക്കൊടുക്കലല്ല.