Friday, June 27, 2008

മതമില്ലാത്ത 'ജീവനും' ജീവനില്ലാത്ത മതവും

ജനിക്കുമ്പോള്‍ തന്നെ വവ്വാലിനെപ്പോലെ ഭ്രാന്തിന്റെ അണുക്കളുമായി ജനിച്ച്‌ തലകീഴായി വളരണമോ അതോ വളര്‍ന്നു വലുതായി ഭ്രാന്തു കയറി തലകീഴായി ജീവിക്കണോ എന്നതാണ്‌ ചോദ്യം.

അന്യോന്യം കഴുത്തിനു പിടിക്കുന്ന ലക്ഷണമൊത്ത താടിക്കാരും താടി വിത്തൗട്ട്‌ മീശക്കാരും എല്ലാം ഒത്തൊരുമിച്ച്‌ ഇപ്പോള്‍ തെരുവില്‍ സസുഖം കഴിയുന്നു. കോരിച്ചൊരിയുന്ന മഴയത്ത്‌ ഏഴാം ക്ലാസിലെ പാഠപുസ്‌്‌തകം കത്തിച്ചുകിട്ടുന്ന ചൂടാണ്‌ ഏകരക്ഷ.

ലോകത്തെവിടെയും തെരുവുപിള്ളേര്‍ കൂടി ഒരു പുസ്‌തകം റോഡില്‍ കണ്ടാല്‍ അതെടുത്തൊന്നു വായിച്ചുനോക്കുകയാണ്‌ പതിവ്‌. റോഡിലെ പുസ്‌തകവണ്ടി പിടിച്ചുവച്ച്‌ അതെല്ലാം വാരിവലിച്ച്‌ ചവുട്ടിക്കൊരട്ടി തീവെക്കാന്‍ കഴിയുന്ന യോഗ്യര്‍ താലിബാനികള്‍മാത്രമാണെന്നാണ്‌ നിത്യന്‍ കരുതിയത്‌. അതേ ജനുസ്സില്‍ പെട്ട സുമനസ്സുകളുടെ ഉടമകള്‍ മലബാറിലും ഉണ്ടെന്ന്‌ കടലാസുകാര്‍ കാട്ടിത്തന്നു.

എന്തെങ്കിലും ഒരു ആവശ്യത്തിനുവേണ്ടി തെരുവിലിറങ്ങുന്നവന്റെ തലതല്ലിപ്പൊളിക്കാന്‍ ഉയരുന്ന ഏമാന്‍മാരുടെ ലാത്തികളൊന്നും അന്നവറ്റകളുടെ കാലുതല്ലിയൊടിക്കാന്‍ ഉയരാത്തത്‌ മതനിരാസ (സെക്യുലാറിസം) ത്തിനുള്ള ശരിയായ ഭീഷണിയാണ്‌.

സകല മതഭ്രാന്തന്‍മാരും ഇപ്പോള്‍ 'മതമില്ലാത്ത ജീവനെ' തല്ലിക്കൊല്ലാന്‍ തെരുവിലിറങ്ങിയിരിക്കുകയാണ്‌. കയ്യുംകെട്ടി ഇരിക്കാന്‍ പറ്റുമോ? എഴാംക്ലാസിലെ ഈ പാഠത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇനിയങ്ങോട്ട്‌ കൃസ്‌തുവിന്റെയും നബിയുടെയും കൃഷ്‌ണന്റെയുമെല്ലാം ഭാവി.

ഇന്നലെ വരെയെന്തായിരുന്നു പാഠപുസ്‌തം കൊണ്ടുണ്ടായ നേട്ടം എന്നാലോചിക്കണമാദ്യം. ഏഴാം ക്ലാസിലെ സാമൂഹ്യപാഠം വായിക്കുന്നതോടുകൂടി കുട്ടികള്‍ ഒന്നടങ്കം പലായനം ചെയ്‌ത്‌ പൊന്നാനിയിലോ ചങ്ങനാശ്ശേരിയിലോ എത്തും. തെക്കോട്ടുപോയവര്‍ പിന്നീട്‌ ഒരു കവിളും പൊത്തിപ്പിടിച്ച്‌ മറ്റേക്കവിളത്തടിക്കാന്‍ പറ്റിയ ആളെയും നോക്കി തിരിച്ചുനടക്കും. വടക്കോട്ടുപോയവര്‍ നല്ലൊരു തലേക്കെട്ടും കെട്ടി തിരിച്ചുവന്ന്‌ എല്ലാം വിറ്റുപെറുക്കി ദരിദ്രര്‍ക്ക്‌ സക്കാത്തും കൊടുത്ത്‌ ഹജ്ജിന്‌ പോകാന്‍ പറ്റിയ പത്തേമാരിയും കാത്ത്‌ മാനം നോക്കി കിടക്കും.

നാളെയോ? ഏഴാം ക്ലാസിലെ പാഠം പഠിക്കുന്നതോടുകൂടി പിള്ളേരുടെ തലയില്‍നിന്നും മതം അപ്രത്യക്ഷമാവും. ദൈവവിചാരം നേര്‍ത്തുനേര്‍ത്തുവന്ന്‌ തീരെ ഇല്ലാതാകുന്ന ശുഭമുഹൂര്‍ത്തമാവും വര്‍ഷാന്തപരീക്ഷ. ദൈവവിചാരം ഡീലീറ്റായ സ്ഥലത്താണെങ്കില്‍ ശെയ്‌ത്താനായ വൈരുദ്ധ്യാത്മക ഭൗതീകവാദം ഇരമ്പിക്കയറും. അതോടെ പള്ളിക്കൂടം വിടുന്ന പിള്ളാര്‍ പള്ളിക്കെതിരെ തിരിയും. തെക്കോട്ടു പോകുന്നവര്‍ കോട്ടയം അതിരൂപതലക്ഷ്യം വച്ചും വടക്കോട്ട്‌ തിരിഞ്ഞവര്‍ പൊന്നാനിയിലേക്കും കുതിക്കും. പൊന്നാനിയിലെ വിശ്വാസത്തിന്റെ മാറ്റക്കച്ചടവും ചങ്ങനാശ്ശേരിയിലെ മാമോദീസയും അതോടെ അകാലചരമമടയും.

ഭൂമി ഉരുണ്ടതാണെന്ന സത്യം വിളിച്ചുപറഞ്ഞപ്പോള്‍ കത്തോലിക്കാസഭ ജേര്‍ഡനോ ബ്രൂണോയെ ചുട്ടുകൊന്നു. ബൈബിളിലെ പരന്ന ഭൂമി ഉരുണ്ടാല്‍ അരമനകള്‍ നിലം പൊത്തി അച്ചന്‍മാര്‍ പെരുവഴിയാധാരമാവും എന്നായിരുന്നു വിചാരം. ശാസ്‌ത്രത്തിന്റെ തേര്‌ അതിനുശേഷവും പ്രകാശവേഗത്തില്‍ ഉരുണ്ടപ്പോള്‍, കളവുകള്‍ ഒന്നൊന്നായി നിലം പൊത്തിയപ്പോഴും അരമനകള്‍ വിലങ്ങനെ വളര്‍ന്നുവെന്നതാണ്‌ സത്യം.

ഭൂമി ഉരുണ്ടതാണെന്നതിലും വലിയ കണ്ടുപിടുത്തമൊന്നുമല്ലല്ലോ 'മതമില്ലാത്ത ജീവന്‍'. അതുകൊണ്ട്‌ മതമില്ലാത്ത ജീവന്‍ വായിക്കുന്നതോടുകൂടി കണ്‍ട്രോളുവിടുന്ന പിള്ളേര്‍ വിശ്വാസത്തിന്റ അന്ത്യകൂദാശയും ജനാസനമസ്‌കാരവും കഴിഞ്ഞേ എട്ടാം ക്ലാസില്‍ കയറൂ എന്നുപദേശിച്ചു കൊടുത്ത വിഡ്ഡിയാണ്‌ എക്കാലത്തെയും മുന്തിയ പ്രവാചകന്‍.

മനനം കൊണ്ടല്ലാതെ പഠനം കൊണ്ട്‌ മനുഷ്യന്‍ നല്ലവനാവുമെന്നൊരു തെറ്റിദ്ധാരണ ഏതായാലും നിത്യനില്ല. അങ്ങിനെയാണെങ്കില്‍ സമൂഹത്തിന്‌ ഏറ്റവും ഭീഷണിയായ ക്രിമിനലുകളായി ഐ.പി.എസുകാരും ഐ.എ.എസ്സുകാരും എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും മാറുകയില്ലല്ലോ.

ഒരു യഥാര്‍ത്ഥ ഭക്തനും ഒന്നാം തരം അവിശ്വാസിയും ഋഷിതുല്യരായിരിക്കും എന്നാണ്‌ നിത്യന്റെ ധാരണ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന്‌ ശ്രീനാരായണഗുരു ബോധവല്‌ക്കരിച്ചപ്പോള്‍ ശിഷ്യന്‍ സഹോദരന്‍ അയ്യപ്പന്‍ ബോധവല്‌ക്കരിച്ചത്‌ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്‌ എന്നായിരുന്നു. ബോധവല്‌ക്കരണത്തിന്റെ ഗുണമെത്താന്‍ വൈകിയില്ല. അയ്യപ്പന്റെ തല വെളിച്ചം കണ്ടാല്‍ അടി പുറത്തുവീഴുന്ന അവസ്ഥ.

അവിശ്വാസിയായ അയ്യപ്പനെ ചുമലിലേറ്റി നടക്കുന്ന കാര്യത്തെപ്പറ്റി ഗുരു മറ്റുശിഷ്യന്‍മാരോട്‌ പറഞ്ഞത്‌ ഇങ്ങിനെയായിരുന്നു - നിങ്ങള്‍ക്ക്‌ തെറ്റുചെയ്‌താല്‍ മാപ്പിരക്കാന്‍ ഒരു ദൈവമുണ്ട്‌. ദൈവം സഹായിച്ച്‌ അയ്യപ്പനതില്ലാത്തതുകൊണ്ട്‌ മൂപ്പര്‍ അറിഞ്ഞുകൊണ്ട്‌ ഒരു തെറ്റും ചെയ്യുകയില്ല.

പണ്ട്‌ മുകുന്ദനെഴുതിയത്‌ വായിച്ച്‌ ഒരു തലമുറ വഴിതെറ്റിപ്പോയിയെന്ന്‌ ഏതോ വിഡ്‌ഢി പറഞ്ഞതായി കേട്ടിട്ടുണ്ട്‌. മുകുന്ദന്റെ വരികള്‍ക്ക്‌ ഒരു തലമുറയെ വഴിതെറ്റിക്കാനാവുമെങ്കില്‍ ബൂദ്ധന്റെ പേരുകേട്ടാല്‍ തന്നെ ലോകത്തിന്റെ തന്നെ വഴി നേര്‍ക്കായിപ്പോവണമല്ലോ.

കുരങ്ങില്‍ നിന്നും മനുഷ്യനുണ്ടായി എന്നു ഡാര്‍വിന്‍ പറഞ്ഞയുടനെ ജീസസും മുഹമ്മദ്‌ നബിയും അന്ത്യശ്വാസം വലിച്ചിട്ടില്ല. ശാസ്‌ത്രം പുരോഗമിക്കുമ്പോള്‍ വിശ്വാസത്തിന്റെ കൊട്ടകൊത്തളങ്ങള്‍ നിലം പൊത്തുമെന്നത്‌ മന്ദബുദ്ധികളുടെ ഒരന്ധവിശ്വാസമാണ്‌. അതിന്റെ ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയാണ്‌ ബ്രൂണോ.

പോത്തുപെറ്റെന്നു കേട്ടപ്പോള്‍ പണിക്കര്‍ കയറെടുത്തതിന്റെ കാരണമാണ്‌ ഒരു സമസ്യയായി അവശേഷിക്കുന്നത്‌. അദ്ധ്യാത്മികതയുടെ നാലയലത്ത്‌ പണ്ട്‌ അടുപ്പിച്ചുകൂടാത്ത സംഗതിയായിരുന്നു സെക്‌സ്‌. അക്കാലത്ത്‌ കാമശാസ്ര്‌തം വിരചിച്ച വാത്സ്യായന്‌ മഹര്‍ഷിപദം നല്‌കിയ സംസ്‌കാരമാണ്‌ ഹൈന്ദവസംസ്‌കാരം.

ബലികൊടുക്കപ്പെട്ട മൃഗം സ്വര്‍ഗത്തില്‍ പോവുമെങ്കില്‍ നിന്റെ മാതാപിതാക്കളെ വെട്ടി ബലി കൊടുക്ക്‌. അവര്‍ വഴിതെറ്റി നരകത്തിലെത്തിപ്പോകേണ്ട്‌ സ്വര്‍ഗത്തില്‍ തന്നെയാവട്ടെ എന്നു കളിയാക്കിയ ലോകത്തിലെ ആദ്യത്തെ യുക്തിവാദിയായ ചര്‍വ്വാകനും അവിടെ മഹര്‍ഷിപദവിയുണ്ട്‌. അങ്ങിനെ എത്രയോ പേര്‍. യവനനായ അലക്‌സാണ്ടര്‍ തൊട്ടിങ്ങോട്ട്‌ ശീമസായ്‌പ്‌ വരെ ഉഴുതുമറിച്ചിട്ടും ആ ചിന്താധാരയുടെ ഉറവവറ്റാതിരുന്നത്‌ ഇതെല്ലാം കൊണ്ടാണ്‌.

സ്വച്ഛന്ദമൃത്യുവാണ്‌ അത്തരം ആശയങ്ങള്‍. അവയുടെ സംരക്ഷണത്തിന്‌ തത്‌ക്കാലം പണിക്കരുടെയോ കാവികെട്ടിയ കുന്തത്തിന്റെയോ യാതൊരാവശ്യവുമില്ല. അവരുള്ളതാണാപത്ത്‌. ലോകം ഇവറ്റകളെനോക്കി ഹിന്ദുമതത്തെ വിലയിരുത്തിക്കളയും.

ബുദ്ധമതത്തില്‍ ചേരാന്‍പോയ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട്‌ ബുദ്ധസന്ന്യാസി താന്‍ ബുദ്ധനുവേണ്ടി എന്തുചെയ്യും എന്നുചോദിച്ചിരുന്നുപോലും. അപ്പോ ഘനഗംഭീര ശബ്ദത്തില്‍ നീണ്ടു നിവര്‍ന്നു നിന്ന്‌ സീരിയല്‍ നായകനെപ്പോലെ ചുള്ളിക്കാട്‌ പറഞ്ഞു "ഞാന്‍ പ്രതിരോധിക്കും. ബുദ്ധനെതിരെ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കും". സന്ന്യാസി പ്രതിവചിച്ചത്‌ നിന്റെ സഹായമില്ലാതെ തന്നെ രണ്ടായിരം കൊല്ലമായി ബുദ്ധന്‍ ജീവിക്കുന്നുണ്ട്‌ എന്നായിരുന്നു.

രണ്ടായിരം വര്‍ഷം പഴക്കമുള്ള ബുദ്ധപ്രതിമ നശിപ്പിക്കാനേ താലിബാനികള്‍ക്കാവുകയുള്ളൂ. ബുദ്ധനെ തകര്‍ക്കാന്‍ പ്രതിമതകര്‍ത്തവന്‍ ഒരായിരം ജന്‍മം ജനിച്ചാലും നടക്കുമെന്ന്‌ തോന്നുന്നില്ല.

സാക്ഷാല്‍ ഇ.എം.എസ്സിനും നായനാര്‍ക്കും മരണം വരെ നിഴലുപോലെ കൂടെ നടന്ന ആര്യാ അന്തര്‍ജനത്തിന്റെയും ശാരദടീച്ചറുടെയും വിശ്വാസം മാറ്റിയെടുക്കാന്‍ പറ്റിയിട്ടില്ല. അപ്പോള്‍ പിന്നെ ബാക്കി മാനവരുടെ കാര്യത്തെ പറ്റി ആരും ബേജാറാവേണ്ടതേയില്ല. കിത്താബിന്റെ അണിയറ പ്രവര്‍ത്തകനായ ബേബിസഖാവിന്റെ ഭാര്യ ബെറ്റിക്ക്‌ സഖാവിലുള്ളതിലും വിശ്വാസം കര്‍ത്താവിലുള്ളതുകൊണ്ടാണല്ലോ പരിശുദ്ധപിതാവിന്റെ കൈ മുത്തിയത്‌.

Saturday, June 21, 2008

കേരളസര്‍വ്വകലാശാല അഥവാ കേരളസര്‍വ്വകലാപശാല

കല ഒരു കലാപമാണെങ്കില്‍ തീര്‍ച്ചയായും കലാശാലകള്‍ കലാപശാലകളാണ്‌. സര്‍വ്വകലാശാലകള്‍ സര്‍വ്വകലാപശാലകളുമാണ്‌. ആയിരിക്കുകയും വേണം. എല്ലാവരും ബുദ്ധിമാന്‍മാരായി ജനിക്കുന്നു. തല വെളിച്ചം കണ്ടയുടനെയുള്ള ആ നിലവിളി ബുദ്ധിശക്തിക്കുള്ള ആദ്യത്തെ സര്‍ട്ടിഫിക്കറ്റാണ്‌. തമസ്സല്ലോ സുഖപ്രദം എന്നായിരിക്കണം ആ നിര്‍ത്താതെയുള്ള ആദ്യനിലവിളിയുടെ അര്‍ത്ഥം.

അതായത്‌ എല്ലാവരും ബുദ്ധിമാന്‍മാരായി ജനിക്കുന്നു. എന്നാല്‍ വിദ്യാഭ്യാസം ഭൂരിപക്ഷത്തെയും മന്ദബുദ്ധികളാക്കുന്നു. ലോകത്തിലെ പലേ സര്‍വ്വകലാശാലകളും ആ നാടിന്റെ അഭിമാനസ്‌തംഭങ്ങളാണ്‌. എന്നാല്‍ വേറിട്ടൊരു ചാനലുപോലെ വേറിട്ടൊരു സംഭവമാണ്‌ കേരളത്തിലെ സര്‍വ്വകലാശാലകള്‍ എന്നൊരു തെറ്റിദ്ധാരണയുണ്ട്‌. ഇവിടെ മന്ദബുദ്ധികള്‍ക്കുവേണ്ടി മന്ദബുദ്ധികളാല്‍ നടത്തപ്പെടുന്ന മന്ദബുദ്ധികളുടെ മഹാസംരംഭമാണ്‌ സര്‍വ്വകലാശാലകള്‍ എന്നാണ്‌ അക്കൂട്ടരുടെ പ്രചരണം.

ചുരുക്കിപ്പറഞ്ഞാല്‍
സര്‍വ്വകലാശാലയെന്നു കേട്ടാലോ
അപമാനപൂരിതമാകണമന്തരംഗം
സിണ്ടിക്കേറ്റെന്നുകേട്ടാലോ
ഊരിപ്പിടിക്കണം മെതിയടി കരങ്ങളില്‍
വീസിയെന്നു കേട്ടാലോ
മൂടുതാങ്ങിയെന്നു നിനക്കണം

ഇപ്പോള്‍ കടലാസുകളില്‍ കാണുന്നത്‌ കേരള സര്‍വ്വകലാശാലയുടെ അസിസ്‌റ്റന്റ്‌ നിയമന മാമാങ്കത്തെപ്പറ്റിയാണ്‌. അതായത്‌ നല്ലൊരു പരൂഷ നടത്തി. പരൂഷക്ക്‌ പഠിച്ചവരും പഠിക്കണമെന്നു മനസ്സില്‍ നിനച്ചവരും അപേക്ഷ അയച്ചവരും അയക്കണമെന്നു നിനച്ചവരും എല്ലാം റാങ്കുലിസ്റ്റില്‍. ലോകചരിത്രത്തിലെ ആദ്യത്തെ മഹാ പരൂഷയാണ്‌ നടന്നത്‌. മഹാന്‍മാര്‍ പരൂഷനടത്തുമ്പോള്‍ തീര്‍ച്ചയായും പരീക്ഷിക്കപ്പെടുവാന്‍ മന്ദബുദ്ധികല്ല ക്യൂ നില്‍ക്കുക. നിലവിലുള്ള മഹാന്‍മാരും ഭാവിയിലേക്കുള്ള മഹാന്‍മാരുമാണ്‌. ഇവിടെയും അതുതന്നെ സംഭവിച്ചു. തികച്ചും സ്വാഭാവികം. അങ്ങിനെ വാളെടുത്തവനെല്ലാം വെളിച്ചപ്പാടാവുന്നതുപോലെ പേനയെടുത്തോനെല്ലാം ചിത്രഗുപ്‌തന്‍മാരാവാന്‍ പരൂഷയില്‍ യോഗ്യതനേടി. അങ്ങിനെ യാതൊരു പക്ഷഭേദമോ പക്ഷപാതമോ ഇല്ലാത്ത പ്രാകൃത കമ്മ്യൂണിസം പ്രാകൃതര്‍ നടപ്പിലാക്കിയെന്നാണ്‌ പച്ചപ്പരിഷ്‌കാരികളുടെ അഭിപ്രായം.

പരൂഷക്ക്‌ ഹാജരാവുന്ന എല്ലാ ബൈഹാര്‍ട്ട്‌ ബുദ്ധിജീവികള്‍ക്കും ഒന്നാം റാങ്കുതന്നെ കൊടുക്കണമെന്നായിരുന്നു സോഷ്യലിസ്‌റ്റ്‌ സിണ്ടിക്കേറ്റിന്റെ ആഗ്രഹം. സര്‍വ്വകലാശാലയില്‍ ഒരിക്കലെങ്കിലും കാലുകുത്താന്‍ ഇടയായ ഹതഭാഗ്യന്‍ ഒരു മഹാജ്ഞാനായായാണ്‌ തിരിച്ചിറങ്ങുക. അതായത്‌ നമ്മള്‍ ദര്‍ശിച്ച ഇരുകാലിയുടെ സീറ്റില്‍ ഒരു നാല്‌ക്കാലിയിരുന്നാലും ഇപ്പോഴത്തേതുപോലെ തന്നെ കാര്യങ്ങള്‍ ഭംഗിയായി നടക്കുമെന്ന ബോധോദയത്തോടെ.

അപ്പോള്‍ വന്നവരെല്ലാം യോഗ്യന്‍മാരല്ല ബഹുയോഗ്യന്‍മാര്‍തന്നെയാണെന്ന്‌ സാധാരണക്കാര്‍ക്കെന്നല്ല ഏതു വീസിക്കും തിരുപാടുകിട്ടും. എന്നാലോ ഒന്നാം റാങ്ക്‌ രണ്ടായിരം പേര്‍ പങ്കുവെയ്‌ക്കുന്ന സാങ്കേതികവിദ്യ സോവിയറ്റുയൂണിയന്‍ കൂടി കണ്ടുപിടിക്കാത്തതുകൊണ്ട്‌ രക്ഷയില്ലാണ്ടായി. അതുകൊണ്ട്‌ ഒരു ചിത്രഗുപ്‌തനെ കൂപ്പിട്ടു. റജിസ്‌ട്രേഷന്‍ നമ്പര്‍ കൊടുത്തപോലെതന്നെ റാങ്കുനമ്പറുകള്ളൂം അങ്ങുചാര്‍ത്തിക്കൊടുക്കാന്‍ ഉത്തരവിട്ടു. അതായത്‌ സാങ്കല്‌പിക സോഷ്യലിസം.

തുടര്‍ന്ന്‌ തുടര്‍വിദ്യാഭ്യാസം പോലെ അടുത്തഘട്ടം. അഭിമുഖം മാരത്തോണ്‍. ശാസ്‌ത്രം പഠിച്ചോര്‍ക്ക്‌ മുഴുവന്‍ ഐന്‍സ്‌റ്റെയിനെ വെല്ലുന്ന ബുദ്ധി. ഗണിതം പഠിച്ചവരാകട്ടെ സകലവും ചുരുങ്ങിയത്‌ രാമാനുജന്‍മാര്‍. ചരിത്രം പഠിച്ചവര്‍ കുറുപ്പന്‍മാര്‍. സാഹിത്യം പഠിച്ചോര്‍ പെരിയ അഴീക്കോടായില്ലെങ്കില്‍ ചിന്നകുഞ്ഞമ്മദുമാര്‍. ആരെയാണ്‌ സുഹൃത്തേ തള്ളുക ആരെയാണ്‌ കൊള്ളുക. ഇന്റര്‍വ്യൂ നടത്തിയവര്‍ ഒടുക്കം കയറുമായി മച്ചും തേടി നടന്നു എന്നാണ്‌ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും കിട്ടിയ വിവരം. ലേശം ശേഷിക്കുറവുള്ളവര്‍ വിഷം കഴിച്ചു മരിക്കാനും തീരുമാനിച്ചതായും.

ആയൊരു ഘട്ടത്തിലാണ്‌ തലപ്പത്തുള്ള രാജ്യസ്‌നേഹികളുടെ ബുദ്ധിയുടെ റിസര്‍വോയര്‍ നിറഞ്ഞുകവിഞ്ഞത്‌. എല്ലാവരും ഒന്നിനൊന്നു മെച്ചമാവുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ അടുത്ത വഴി നോക്കുകയാണ്‌ ബുദ്ധി. ഒരു വിപ്ലവാവബോധ പരീക്ഷ. ആച്ഛന്‍ ആനക്കാരനാണെങ്കില്‍ മോന്റെ ആസനത്തിന്‌ തഴമ്പുണ്ടാവണം എന്നത്‌ യോഗ്യത. അച്ഛനോ അമ്മാവനോ ഇതുമല്ലെങ്കില്‍ പായുമ്പോള്‍ തൊട്ടുപോയ വകേല കാരണവരോ വിപ്ലവകാരിയായി ഉണ്ടങ്കില്‍ രക്ഷപ്പെട്ടു.

ആകാശത്തെ നക്ഷത്രങ്ങളെപ്പോലെയാണ്‌ വിപ്ലവകാരികള്‍. എത്രയെത്ര ആളുകള്‍ക്കാണ്‌ അക്കൂട്ടര്‍ വഴികാട്ടുക. ഒരു നാട്ടിലേക്കൊന്നുണ്ടെങ്കില്‍ ആ നാടുതന്നെ പ്രകാശമാനമായി. അപ്പോ കുടുംബത്തിലെ കാര്യം പറയണ്ടതുണ്ടോ? അപ്പോള്‍ വിപ്ലവകുടുംബത്തില്‍ പെട്ടവനാണെങ്കില്‍ തീര്‍ച്ചയായും രണ്ടായിരംകാരന്‍ രണ്ടാമനായി വാഴ്‌ത്തപ്പെടും. താങ്ക്‌സ്‌ റ്റു വിപ്ലവവീര്യം ഈതര്‍ ബൈ മക്കത്തായം ഓര്‍ മരുമക്കത്തായം. ഇത്തരം വസ്‌തുതകളൊന്നും വസ്‌തുനിഷ്‌ഠമായി വിശകലനം ചെയ്യാതെയാണ്‌ മാധ്യമ സിണ്ടിക്കേറ്റുകള്‍ യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റുകള്‍ക്കെതിരായി തിരിയുന്നത്‌. അര്‍ഹിക്കുന്ന അവജ്ഞയോടെ ജനം ഇതു തള്ളിക്കളഞ്ഞിരിക്കുകയാണ്‌. അതു പക്ഷേ പ്രതിഫലിക്കുക അടുത്ത തിരഞ്ഞെടുപ്പില്‍ മാത്രമായിരിക്കും.

അതു ചീറ്റിയപ്പോള്‍ തൊടുത്തു അടുത്ത ആരോപണം. 2000 പേര്‍ പരൂഷയെഴുതിയ ഉത്തരക്കടലാസുകള്‍ കാണുന്നില്ല. വല്യ കാര്യായിപ്പോയി. ഈ മാധ്യമ പോഴന്‍മാരുടെ ആസനത്തില്‍ ......കാലം കഴിഞ്ഞിരിക്കുകയാണ്‌. (സുധാകരസാഹിത്യവുമായി ഈ വരികള്‍ക്ക്‌ ബന്ധം തോന്നുന്നെങ്കില്‍ അത്‌ തികച്ചും യാദൃച്ഛികമാണ്‌)

ചന്ദ്രനില്‍ കാലുകത്തിയപ്പോള്‍ ആംസ്‌ട്രോങ്‌ പറഞ്ഞത്‌ എ സ്‌മോള്‍ സ്‌റ്റെപ്പ്‌ ഫോര്‍ എ മാന്‍, ബട്ട്‌ എ ജയന്റ്‌ ലീപ്പ്‌ ഫോര്‍ മാന്‍കൈന്‍ഡ്‌ എന്നാണ്‌. അത്രയ്‌ക്കൊന്നും വരില്ലല്ലോ രണ്ടായിരം കടലാസുകള്‍. അന്നുപോയ വാഹനം നാസ കത്തിച്ച്‌ ചിതാഭസ്‌മം ഹിമാലയത്തില്‍ വിക്ഷേപിച്ചു എന്നാണ്‌ പിന്നീട്‌ അതേപ്പറ്റി ചോദിച്ചവര്‍ക്ക്‌ കിട്ടിയ മറുപടി. യാതൊരു വ്യത്യാസവും പറയാനില്ലാത്ത രണ്ടായിരം പേപ്പറുകള്‍ വെറുതെ കെട്ടിവച്ച്‌ ഇടയ്‌ക്കിടയ്‌ക്ക്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്തുന്നതിലും ഭേദം അതുതന്നെയാണ്‌. കൂട്ടിയിട്ട്‌ കത്തിച്ച്‌ ആ ചിതാഭസ്‌മം സരസ്വതി നദിയിലങ്ങോട്ടങ്ങ്‌ ഒഴുക്കി.

പിന്നൊന്ന്‌ സര്‍വ്വകലാശാലകളിലെ നിയമനങ്ങളെല്ലാം കുടൂംബക്കാര്‍ക്ക്‌ വീതിച്ചുകൊടുക്കുന്നവെന്നാണ്‌. എന്താണതിലിത്രയ്‌ക്കൊരു തെറ്റ്‌. കലയെപ്പറ്റി ആദ്യം പഠിക്കണം വിഡ്ഡികള്‍.

പാരമ്പര്യമായി കൈമാറപ്പൈടുന്നവയാണ്‌ അനുഷ്‌ഠാന കലകള്‍. കല ഒരു കലാപമാണെങ്കില്‍ കലാബോധവും കലാപബോധവും തലമുറതലമുറയായി കൈമാറപ്പെടും. അപ്പോ കുടുംബക്കാര്‍തന്നെയാണ്‌ സര്‍വ്വഥാ യോഗ്യര്‍. വിപ്ലവവീര്യം നിറഞ്ഞുപതയുന്നവര്‍ അകത്തുനില്‌ക്കുമ്പോള്‍ പുറത്തുള്ളവര്‍ക്ക്‌ കൊടുത്ത്‌ ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരാത്തതാണ്‌ ബുദ്ധി. അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തുമെല്ലാം കേരളത്തിലെ തനതു കലാരൂപങ്ങളായി അരങ്ങുതകര്‍ക്കുമ്പോള്‍ എല്ലാറ്റിനും കൂടി എക്കാലത്തെയും നല്ലൊരു വേദി കൊടുത്ത വീസിക്കും ടീമിനും അഭിവാദ്യങ്ങള്‍. സുഹൃത്തേ വിപ്ലവം ചുകപ്പുനാടയിലൂടെയാണു ഇനികടന്നു വരിക. അല്ലെങ്കില്‍ ലോട്ടറിടിക്കറ്റിലൂടെ.