Friday, May 30, 2008
ആള്‍ദൈവങ്ങളും സാംസ്‌കാരികദൈവങ്ങളും
സംഘപരിവാരങ്ങളാണ് കേരളത്തില്‍ ആള്‍ദൈവങ്ങളുടെ സംരക്ഷരെന്നാണ് സാംസ്‌കാരികദൈവത്തിന്റെ വാദം. തങ്ങളെത്തന്നെ സംരക്ഷിക്കാന്‍ പറ്റാത്ത വര്‍ഗമാണ് അവറ്റകള്‍. ദൈവം സഹായിച്ച് നാലുവോട്ട് പണ്ടുമില്ല ഇന്നുമില്ല. ഉള്ളത് കിട്ടിയവിലയ്‌ക്ക് വിറ്റ് കാശാക്കുന്നതുകൊണ്ട് തേക്കടിയിലെ ആനകളുടെ എണ്ണമെടുക്കലാണ് സംഘപരിവാരക്കാരുടെ എണ്ണം പിടിക്കുന്നതിലുമെളുപ്പം. ഇത്രയും കോടികളുടെ കച്ചവടം അവറ്റകളാണ് നടത്തിയിരുന്നെങ്കില്‍ അടി കണ്ണൂരില്‍ ചറപറാ കിട്ടുമ്പോള്‍ നല്ല നാലു കുപ്പി കുഴമ്പെങ്കിലും മേടിക്കാനുള്ള വഹ തീര്‍ച്ചയായും ഉണ്ടാകുമായിരുന്നു.
ഇപ്പോള്‍ കേരളത്തില്‍ 10000 പേര്‍ക്കുതന്നെ ഒരു വൈദ്യനില്ലെങ്കിലും ആള്‍ക്കൊന്നുവീതം ആള്‍ദൈവങ്ങളുണ്ടായത് ചില്ലറക്കാര്യമാണോ? ഓരോരുത്തനെ പിടിക്കുമ്പോഴും പോലീസുകാര്‍ക്ക് വിളിവരുന്നത് കൈലാസത്തില്‍ നിന്നോ വെകുണ്‌ഠത്തില്‍ നിന്നോ അല്ല. അനുയായികള്‍ രണ്ടേരണ്ടു വര്‍ഗത്തില്‍ പെട്ടവരാണ്. ഒന്ന് കഴുതകള്‍ രണ്ട് കുറുക്കന്‍മാര്‍. കഴുതകള്‍ കിട്ടിയ പേട്ടടി മഹാഭാഗ്യമായി കരുതി സമാധാനിച്ചുകൊള്ളും. കുറുക്കന്‍മാര്‍ തടഞ്ഞത് പോവാതെ നോക്കും. അതാണിപ്പോ നടന്നുകൊണ്ടിരിക്കുനനത്.
ഇവറ്റകള്‍ ഇങ്ങിനെ കൊഴുത്ത് ആലപൊളിക്കുന്ന ഘട്ടമെത്തിയിട്ടും ഇന്റര്‍പോള്‍ വരെ അന്വേഷിക്കുന്ന മഹാന്‍മാരായിട്ടും ഇവിടത്തെ പോലീസുകാരറിഞ്ഞില്ല. അവരറിയാത്തതുകൊണ്ട് ഭരണകൂടവും അറിഞ്ഞില്ല. ആരും പത്രസമ്മേളനം വിളിച്ചിക്കാര്യം പറയാത്തതുകൊണ്ട് മാധ്യമങ്ങളുമറിഞ്ഞില്ല. എന്തൊരു ജാഗ്രത.
`ചെറുകിട ദൈവങ്ങള്‍ വലയില്‍ കുടുങ്ങുമ്പോഴും വന്‍ കുത്തകദൈവങ്ങള്‍ വലയ്‌ക്കു വെളിയിലിരുന്നു ചിരിയ്‌ക്കുകയാണ്. ചിരിക്കുന്നവര്‍ ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ എന്ന് ബ്രഹ്‌ത്` അങ്ങിനെയാണ് മൂപ്പര്‍ 'ഇടപെടല്‍' അവസാനിപ്പിക്കുന്നത്.
അമൃതാനന്ദമയിയുടെ ആശ്രമവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളുടെ പേരെടുത്തുപറഞ്ഞ കിത്താബ് ഇതിനകം വന്നതാണ്. സന്ന്യാസി ശ്രേഷ്‌ഠന്‍മാരുടെ അടികൊണ്ട് മരിച്ചവരില്‍ ഒരാള്‍ ഒരു സൈദ്ധാന്തികാചാര്യന്റെ അനുജനുമാണ്. ഇപ്പോ ഭരണമല്ലേ കയ്യിലുള്ളത്. ആ വള്ളിക്കാവിലമ്മേന വിലങ്ങുവെച്ച് തെരുവീഥികളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടത്തിക്കുവാനുള്ള സൂപ്പര്‍ ചാന്‍സല്ലേ കിട്ടിയിട്ടുള്ളത്. എന്തിനത് കളഞ്ഞുകുളിക്കണം.
പണ്ട് ഒരു ദണ്ഡനമസ്‌കാരം ഗുരുദക്ഷിണയായി സ്വീകരിച്ച് പതഞ്‌ജലി മഹര്‍ഷി പകര്‍ന്നുകൊടുത്ത യോഗയുടെ നിലവിലുള്ള മാര്‍ക്കറ്റിനെപറ്റി വല്ലതുമറിയോ സഖാവിന്. വലിച്ച ശ്വാസത്തിന്റെ എണ്ണത്തിന് കാശുവാങ്ങുന്ന ശ്വാസംവലിയാചാര്യനെ വിപ്ലവകാരികളുടെ ആസ്ഥാനത്തേക്ക് കെട്ടിയെഴുന്നള്ളിച്ചതിന്റെ പൊരുള്‍ പെരിയ വിപ്ലവകാരികളോടാണ് ചോദിക്കേണ്ടത്.
കുത്തകകള്‍ക്കെതിരെ വിപ്ലവം നടത്താന്‍ പുറപ്പെട്ട ദരിദ്രവാസികള്‍ എത്തിനില്‍ക്കുന്ന ആസ്‌തി വിവരിക്കാന്‍ ആയിരം നാവുള്ള അനന്തന്‍ തന്നെ പ്രത്യക്ഷപ്പെടേണ്ടിവരുന്ന അവസ്ഥയാണ്. കച്ചോടം ചെയ്‌തിട്ടാണെന്നെങ്കിലും പറയാനുള്ള വഹ കുത്തകകള്‍ക്കുണ്ട്. ആത്മീയതയിലൂടെ പണമുണ്ടാക്കുന്ന സന്ന്യാസി തെമ്മാടിയാണ്. ആദര്‍ശം വിറ്റ് പണമുണ്ടാക്കുന്ന ആദര്‍ശവാദികളാവട്ടെ അതിന്റെ പത്തിരട്ടി തെമ്മാടികളാണ്. സന്ന്യാസിക്ക് പത്താളെ പറ്റിക്കാം. എന്നാല്‍ ഒരു ജനതയെ പറ്റിച്ചതിനു വിചാരണചെയ്യപ്പെടേണ്ടവര്‍ പുറത്താണ്.
ലോകത്തെ ഏറ്റവും മെച്ചപ്പെട്ട മതേതരപ്രതിഭ ഹരദനഹള്ളി ദൊഡ്ഡെ ദേവെഗൗഡര്‍ കര്‍ണാടകത്തില്‍ സംഘപരിവാരത്തെ ഇപ്പരുവത്തിലാക്കിക്കൊടുത്തതിന്റെ കാരണം കൂടി ഒന്നു നോക്കണം. ഗൗഡര്‍ രാവിലെ എങ്ങോട്ടുതിരിഞ്ഞെഴുന്നേല്‍ക്കണം അനന്തരം മൂത്രം തെക്കുവടക്കായോ വടക്കുകിഴക്കായോ ഒഴിക്കേണ്ടത് എന്ന് കണിയാന്‍ പറയണം. ഇപ്പോ പാലം വലിച്ച് മുഖ്യമന്ത്രിയായില്ലെങ്കില്‍ പിന്നെ ആയുസ്സില് നോക്കേണ്ടെന്ന് കണിയാന്‍ മോനോടു പറഞ്ഞു. മോന്‍ നേരെ പോയി സംഘപരിവാര ക്യാമ്പിലേക്ക്‌്. ബുദ്ധി ദാരിദ്ര്യരേഖക്ക് എന്നും താഴെയായിരുന്ന അക്കൂട്ടര്‍ കേട്ട പാതി കേള്‍ക്കാത്ത പാതി ചാടിവീണു. യെഡ്യൂരപ്പ പൊക്കി. കുമാരസ്വാമി കയറി. ഗൗഡര്‍ വലതുകൈ കുമാരുവിന്റെ മൂര്‍ദ്ദാവില്‍ വെച്ചനുഗ്രഹിക്കുമ്പോള്‍ ഇടതുകൈകൊണ്ട് നെഞ്ചത്തടിച്ച് ഇടതുപക്ഷത്തിനെ തൃപ്‌തിപ്പെടുത്തി. പിന്നീട് സ്വന്തം കണിയാന്‍ ഗൗഡരെ ഉപദേശിച്ചു. പാലം വലിക്കാന്‍ മതേതരശക്തികളോടൊപ്പം ചേര്‍ന്ന് ഉഗ്രപ്രതാപിയായി കുമാരുവിന് വീണ്ടും മുഖ്യനാവാന്‍. വലിച്ചു പാലം കുമാരു. പതിച്ചു യെഡ്യൂരപ്പ ധരണിയില്‍. പൊട്ടിച്ചു വോട്ടര്‍മാര്‍ കവിളത്ത്.
അങ്ങിനെ മൊത്തത്തില്‍ നോക്കിയാല്‍ ഇന്ത്യന്‍ ജനാധിപത്യമെന്ന സംഗതി തന്നെ കറങ്ങുന്നത് പണ്ട് ധീരേന്ദ്ര ബ്രഹ്മചാരി മുതലിങ്ങോട്ട് സായിബാബയും അമൃതാനന്ദമയിയും വരെയുള്ള കോടിപതികള്‍ക്കു ചുറ്റുമാണ്. പിന്നെ കുറെ കണിയാന്‍ മാര്‍ക്കു ചുറ്റും. ജനാധിപത്യത്തിന്റ നെടുംതൂണുകളായ ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്. ജുഡീഷ്യറി, മീഡിയ എല്ലാറ്റിന്റെയും തലപ്പത്തുള്ള കുറെയാളുകളുടെ ഇരിപ്പ് ഇവറ്റകളുടെ പാദാന്തികങ്ങളിലാവുമ്പോള്‍ ബാബയുടെ ആശ്രമത്തിലെ കൊലപാതകം ആരാണന്വേഷിക്കുക? ഇന്ത്യന്‍ ജനാധിപത്യത്തില്‍ സംഘപരിവാരം എന്തെങ്കിലും ചില്ലറ പങ്കുവഹിച്ചതായി ശ്‌ത്രുക്കള്‍ കൂടി പറയുകയില്ല.
കേരളത്തില്‍ നോക്കുക. തിരഞ്ഞെടുപ്പടുത്താല്‍ തലയില്‍ മുണ്ടിട്ട വിപ്ലവകാരികള്‍ പണ്ടൊരു പള്ളി പൊളിച്ച കഥപറയുന്ന പൊറാട്ടുനാടകവുമായി തലേക്കെട്ടുകാരുടെയും താടിക്കാരുടെയും ആസ്ഥാനവുമന്വേഷിച്ച് പുറപ്പെടും. അവിടുന്നിറങ്ങി അരമനകള്‍ തോറും താണ്ടി അച്ചന്‍മാരുടെ കാലുപിടിച്ച് തിരിച്ചിറങ്ങും. നേരെ പോയി സ്വയം കൊട്ടാതെ കാലാകാലമായി മറ്റുള്ളവരെക്കൊണ്ട് മാത്രം കൊട്ടിക്കുന്ന പണിക്കരുടെ നായര്‍മടയിലേക്ക്. അവിടെ പെരുന്നയിലെ മുറ്റത്ത് നിന്ന് നന്നായി നട്ടെല്ലുവളച്ച് കൊട്ടിക്കയറുമ്പോള്‍ പണിക്കരു പറയും മിടുമിടുക്കന്‍. പോയി ജയിച്ചു വാ! രക്ഷപ്പെട്ടു. വിട്ടു നേരെ നടേശ ഗുരു സവിധത്തിലേക്ക്. നാരായണഗുരു ഇപ്പോഴുണ്ടെങ്കില്‍ മൂപ്പര്‍ക്ക് ശിഷ്യപ്പെടുമായിരുന്നു എന്നോ മറ്റോ ഒന്നു കാച്ചിയാല്‍ ഉറച്ചു. അല്ലെങ്കില്‍ മൂപ്പരുടെ അപാര ബുദ്ധിയെ ഒന്നു പ്രകീര്‍ത്തിച്ചാല്‍ രക്ഷപ്പെട്ടു. പോക്കിങ്ങനെയാവുമ്പോള്‍ ഭാവിയുണ്ട്. വിപ്ലവത്തിന്റെ ഭാവിയെക്കുറിച്ച് ഇനി ചിന്തിക്കേണ്ടെന്ന് തീര്‍പ്പായ സ്ഥിതിക്ക് വിപ്ലവകാരികളുടെ ഭാവിയെപ്പറ്രി ഇനി ആശങ്ക വേണ്ടതില്ല. വെച്ചടി വെച്ചടി കേറ്റം.
കേരളത്തില്‍ മഹാന്‍മാരുടെ എണ്ണം കോഴിക്കോട്ടെ കൊതികിനെപ്പോലെ പെരുകിക്കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ പരിസ്ഥിതിയുടെ സന്തുലനം നിലനിര്‍ത്താനാവശ്യമായത്രയും മന്ദബുദ്ധികളുടെ എണ്ണം ആനുപാതികമായി കൂടുന്നുമില്ല.
മഹാന്‍മാരുടെ അന്തരംഗം ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പുപോലെയായിരിക്കണം. മാളത്തില്‍ നിന്ന് വെളിയിലേക്ക് തലയിടുന്ന പാമ്പുകളായി ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ആ ഓര്‍മ്മകള്‍ ഫണം വിരിച്ചാടുമ്പോഴാണല്ലോ മഹദ്വചനങ്ങളുടെ നാഗനൃത്തം നടക്കുക.
കുഞ്ഞമ്മദ്‌ക്കായുടെ പ്രത്യയശാസ്‌ത്രാവബോധം പണ്ടേ പേരുകേട്ടതാണ്. അടുത്തകാലത്തൊരു കണ്ടുപിടുത്തം നടത്തി. അച്ചുതാനന്ദന്‍ ആള്‍ദൈവമാണ്. സഖാവിന്റെ ഭാവഹാവാദികള്‍ കണ്ടപ്പോള്‍ താമസിയാതെ പ്രത്യയശാസ്‌ത്രപാണ്ഡിത്യത്തിന് വെള്ള പുതപ്പിച്ചുപോവുമെന്നൊരുതോന്നലാണുണ്ടായത്. അതുകൊണ്ട് സധൈര്യം പത്തടി പിന്നോട്ടുമാറി. അതിനും വിശദീകരണമുണ്ട്. പണ്ട് ഗലീലിയോ സ്വന്തം തല രക്ഷിക്കാന്‍ വേണ്ടി ഭൂമി പരന്നതാണെന്നു പറഞ്ഞില്ലേ? ആ കളവ് അന്നുപറഞ്ഞതുകൊണ്ടാണല്ലോ പിന്നീടത് തെളിയിക്കാന്‍ ഗലീലിയോ ബാക്കിയായത്. മഹാന്‍മാര്‍ അങ്ങിനെയാണ്. ഭാവിയിലായിരിക്കും കണ്ണ്.
പിന്നീട് 'എടോ ഗോപാലകൃഷ്‌ണാ' വിളിയുടെ വാങ്‌മൊഴി സൗന്ദര്യത്തിലായി പഠനം. മാതൃഭൂമിക്കാര്‍ ഇങ്ങോട്ടു വന്ന് വെള്ളപുതപ്പിക്കുമെന്നൊരു ഭയം അസ്ഥാനത്തായതുകൊണ്ട് പഠനം തുടരുന്നുണ്ടാകണം. ലോകത്തിലൊരു പദമോ പദാവലിയോ അശ്ലീലമല്ല. ഉദാഹരണത്തിന് നായും നായിന്റെ മോനും. എന്തൊരു മധുരമനോജ്ഞപദം. ആലയിലുള്ള പശുവിനെ നായേ എന്നു സംബോധനചെയ്യുമ്പോള്‍ മാത്രമാണല്ലോ അത് അശ്ലീലമാവുക.
അദ്ധ്യാപകന്‍ എന്ന സങ്കല്‌പം കാലപ്രവാഹത്തില്‍ ഫെസിലിറ്റേറ്ററായി രൂപാന്തരം പ്രാപിച്ചെന്ന കാര്യത്തില്‍ ഒരു പ്രൊഫെസര്‍ക്കും സംശയത്തിന് വഴിയില്ല. അതായത് ഒരു സുഹൃത്തും വഴികാട്ടിയുമായി അദ്ധ്യാപകന്‍ ഉയര്‍ന്നു അഥവാ താഴ്‌ന്നു. അപ്പോള്‍ ക്ലാസിലെ പിള്ളേര്‍ നാളെ , 'എടോ കുഞ്ഞമ്മദ്‌ക്കാ ജ്ജ്‌ന്താപ്പാ ഇങ്ങ്‌നെ പോയത്തരം പറേണ ഹമുക്കെ' ന്ന് ചോദിക്കുമ്പോഴേക്കും പ്രൊഫസര്‍ വാങ്‌മയ സൗന്ദര്യത്തെപ്പറ്റി പണ്ട് പറഞ്ഞ ആ ഗ്രന്ഥരചനയും മുഴുമിപ്പിച്ചുകളയരുത്.
ഇനി, എം.പി. നാരായണപ്പിള്ളാസ് തീയ്യറി വച്ച് സാഹിത്യകാരന്‍ ഒരാവശ്യം വന്നാല്‍ ആരെയും കടിക്കുന്ന തെരുവുനായായിരിക്കണം. കൂട്ടിലിട്ട വാലാട്ടുന്ന അല്‍സേഷ്യനായിരിക്കുകയുമരുത്. ഇതേ തീയ്യറിവെച്ചും പ്രയോഗത്തിന്റെ വാങ്‌മയവിസ്‌മയഭംഗി വച്ചും ജനം സാഹിത്യകാരന്‍മാരെ അങ്ങിനെതന്നെ സംബോധനചെയ്യുന്ന കാലം അടുത്തുതന്നെ സമാഗതമാവുമെന്നുതോന്നുന്നു.
സ്‌ത്രീ എപ്പോള്‍ കാമപൂരണത്തിനുമാത്രം ഉപയോഗിക്കുന്നുവോ അപ്പോള്‍ ആ ഗൃഹം വേശ്യാലയമാകുന്നു എന്ന് വിക്ടര്‍ യൂഗോ. ബുദ്ധിയും അറിവും എപ്പോള്‍ തലതിരിഞ്ഞ വാദങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്നുവോ അപ്പോള്‍ ബുദ്ധിജീവികള്‍ ചന്ദനം ചുമക്കുന്ന കഴുതകളായി മാറുന്നു എന്നാരും പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാം. മണ്ടത്തരം പറയുവാനുള്ള ജനാധിപത്യപരമായ അവകാശം എല്ലാ മഹാന്‍മാര്‍ക്കും ഭരണഘടന ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍ അത് മറ്റുള്ളവര്‍ വിശ്വസിക്കണമെന്നു പറയുവാനുള്ള അവകാശം മണ്ടന്‍മാര്‍ക്ക് റിസര്‍വ്വ് ചെയ്‌തിട്ടുമുണ്ട്. തല്‌ക്കാലം ഇത്രമാത്രം.
Wednesday, May 28, 2008
നാടകം : മതേതര ഗൗഡയും നാല്‌പത്തിയൊന്ന് അനുയായികളും
നാടകം : മതേതര ഗൗഡയും നാല്‌പത്തിയൊന്ന് അനുയായികളും
മതേതരത്വത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തെക്കെ ഇന്ത്യയിലെ ഒരു കലാകാരന്‍ എന്ന നിലയില്‍ തന്നെയായിരിക്കും ഭാവിയില്‍ ഹരദനഹള്ളി ദൊഡ്ഡെ ദേവെഗൗഡര്‍ അറിയപ്പെടുക. അതിനെന്താണ് തെളിവ് എന്നാരെങ്കിലും ചോദിച്ചാല്‍ - ആരും ചോദിക്കാന്‍ വഴിയില്ല - എന്നാലും ഏതെങ്കിലും സംശയാലുക്കള്‍ ചോദിച്ചാല്‍ തന്നെ എന്തിന് നിരവധി ഉദാഹരണങ്ങള്‍ -ആ ഒരൊറ്റ
മാതൃവിലാപം തന്നെ ധാരാളം.
(മകനേ കുമാരൂ തിരിച്ചുവരൂ. മതേതരത്വത്തിന്റെ തലക്കിട്ട് നീ അടിച്ച അടിയുടെ ആഘാതത്തില്‍ ബോധം പോയി അച്ഛന്‍ മൃതപ്രായനായി ഇരിക്കുകയാണ്. ഊണും വേണ്ട ഉറക്കവും വേണ്ട. നിന്റെയച്ഛന്‍ എന്നു പറഞ്ഞാല്‍ ചില്ലറപ്പെട്ട മതേതരനൊന്നുമല്ല. അപൂര്‍വ്വ ജനുസ്സില്‍ പെട്ട സാധനമാണ്. മൂജ്ജന്‍മ സുകൃതത്തിലും പാപത്തിലും എല്ലാം വിശ്വസിക്കുന്നവനും, ദൈവത്തിലുമുപരിയായി കാര്യസ്ഥനായ കണിയാനില്‍ പരമമായ വിശ്വാസം വച്ചുപുലര്‍ത്തുന്നയാളും മക്കളുടെ ഭാവിയില്‍ മറ്റാരെക്കാളും താത്‌പര്യമുള്ള മഹാത്മാവുമാണ്. മഹാത്മാവെന്ന് പറഞ്ഞത് തെറ്റിദ്ധരിച്ച് നീ കത്തിയുമായി വരരുത്. നിന്റെയമ്മ ഉദ്ദേശിക്കുന്നത് മഹാത്മാഗാന്ധിയെയല്ല. നിന്റെയച്ഛനും എന്റെ അഭിവന്ദ്യ ഭര്‍ത്താവുമായ ഹരദനഹള്ളി ദൊഡ്‌ഢെ ദേവെഗൗഡരെ തന്നെയാണ്. കര്‍ഷകരുടെ കണ്ണിലുണ്ണി. ജന്‍മിഃബൂര്‍ഷ്വാസികളുടെ കണ്ണിലെ കരട്.
ഇന്നല്ലെങ്കില്‍ നിനക്ക് പിന്നീടൊരിക്കലും കന്നഡിഗരുടെ മുഖ്യമന്ത്രിയാവാന്‍ പറ്റുകയില്ലെന്ന് ഒരു കണിയാന്‍ പറഞ്ഞതാണല്ലോ എല്ലാറ്റിന്റെയും തുടക്കം. മകനേ നിന്റെയപ്പന്‍ ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമെന്ന് കണിയാന്‍ പോയിട്ട് സാക്ഷാല്‍ ദൈവം കരുതിക്കാണുമോ? കുമാരാ നീ മുഖ്യമന്ത്രിയായി കാണുവാന്‍ മറ്റാരെക്കാളും ആഗ്രഹിക്കുന്ന മഹാത്മാവായ നിന്റെ അഭിവന്ദ്യപിതാവിനോട് ഇതാണ് പറ്റിയ സമയം പാലം വലിക്കുവാന്‍ എന്നൊരു കണിയാനും പറയാതിരുന്നത് അദ്ദേഹത്തിന്റെ കുറ്റമാണോ? അതുകൊണ്ട് അദ്ദേഹത്തെ ഒരിക്കലും തെറ്റിദ്ധരിക്കാതെ അനുസരണയുള്ള കുട്ടിയായ് തിരിച്ചുവരൂ. മകനേ ഇതാണിന്ത്യയുടെ ഭൂപടം, മകനേ ഇതാണിന്ത്യയുടെ നേര്‍പടം.
പ്രിയപ്പെട്ട മകനേ, ദുരന്തപര്യവസായിയായി കലാശിച്ചു എന്നു മതേതരപ്രതിഭകളും ശുഭപര്യവസായിയായി എന്ന് സംഘപരിവാരങ്ങളും കരുതുന്ന ഈ നാടകത്തിന് ഒരേയൊരുകാരണമേയുള്ളൂ. അത് നിങ്ങള്‍ രണ്ടുപേരും കൂടി രണ്ട് കണിയാന്‍മാരെ കണ്ടതാണ്. നിനക്ക് ഈ ബുദ്ധിയുപദേശിച്ചുതന്ന ആ മഹാനായ കണിയാനെ വിട്ട് ഇനിമേലില്‍ പിതാവ് മറ്റൊരു കണിയാനെ തേടിപ്പോവുകയില്ല. ആയൊരു ഉറപ്പ് അദ്ദേഹം നല്‍കിയ സ്ഥിതിക്ക് മകനേ നീ താമസിയാതെ പരിശുദ്ധ പിതാവിങ്കലേക്ക് യാത്രയാവുക. അങ്ങിനെ മതേതരത്വത്തിന്റ ഭാവിക്ക് അനിവാര്യമായ ഒരു കോമണ്‍ മിനിമം കണിയാന്‍ എന്ന സങ്കല്‌പം യാഥാര്‍ത്ഥ്യമാക്കുക. മകനേ ഇതാണിന്ത്യയുടെ മാര്‍വ്വിടം. ഉചിതമായത് ചെയ്‌തുകൊള്ളുക.)
റിക്ടര്‍ സ്‌കെയിലില്‍ ഒരു മുഖ്യമന്ത്രിസ്ഥാനം രേഖപ്പെടുത്തിയ അതിശക്തമായ ഒരു മതേതരക്കിലുക്കത്തിന്റെ ആഘാതത്തില്‍ അച്ഛന്‍ ഉറക്കംതൂങ്ങി ബോധം കെട്ട് കിടക്കയില്‍ മകന്‍ മുഖ്യമന്ത്രിക്കസേരയില്‍. സഹമതേതരത്വ പ്രമുഖന്‍മാര്‍ കൊടൈക്കനാലില്‍. കേരളത്തിലെ കാര്യസ്ഥന്‍ കനോളി കനാലില്‍. നാടകം പകുതിയില്‍ തുടങ്ങി ഭൂതത്തിലേക്ക് സഞ്ചരിച്ച് ഭാവിയിലേക്കു കുതിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ലോകനാടകപ്രസ്ഥാനത്തിന് അതുല്യമായ സംഭാവന നല്‍കിയ നാടകകൃത്താണ് ഷേക്‌സ്‌പിയര്‍. കോമഡിയും ട്രാജഡിയും ഒരേ നാടകത്തില്‍ സംയോജിപ്പിച്ച് അതുവരെ ആരും നടത്താത്ത ഒരു പരീക്ഷണത്തിന് മുതിര്‍ന്നത് മൂപ്പരാണ്. അതിന്റെ പേരില്‍ മൂപ്പരെ പഴിച്ചത് ഡോ.ജോണ്‍സണെപ്പോലുള്ള വിമര്‍ശകരുമായിരുന്നു. ഏതാണ്ട് അതിനോടു സാമ്യമുള്ള ഒരു നാടകം അബ്‌സേര്‍ഡ് തിയേറ്ററിലാണെങ്കില്‍ കൂടി ഇപ്പോള്‍ അരങ്ങേറിയിട്ടുള്ളത് കന്നടദേശത്താണ്. നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയെ ഓര്‍മ്മിപ്പിക്കും വിധം ഗൗഡര്‍ പുത്രകളത്രാദികള്‍ക്കൊപ്പം അരങ്ങുതകര്‍ത്തു. പുറത്തുനിന്നെന്ന് പറയുവാന്‍ കുടിയാന്‍മാരായ കുറെ കോമാളികളും. ഷേക്‌സ്‌പീരിയന്‍ ടെക്‌നിക് ഉപയോഗിച്ചതുകാരണം കണിയാന്‍ രംഗത്തില്ല. കഥ നിയന്ത്രിക്കുന്നതാകട്ടെ അദൃശ്യനായ കണിയാന്റെ അതിശക്തമായ ഇടപെടലുകളും.
എറ്റവും കൂടുതല്‍ സീറ്റിലേക്ക് ജനം തിരഞ്ഞെടുത്ത വിജയനെ മൂലക്കിരുത്തി ചില്ലറ കിട്ടിയ പരാജിതനെ അധികാരത്തിലേറ്റിയ മഹത്തായ ജനാധിപത്യത്തിന്റെ ഒന്നാംഘട്ടം ആക്ട് വണ്‍ മതേതരവിജയം. ഹണീമൂണ്‍ ആഘോഷങ്ങള്‍ ഗംഭീരമായി നടന്നു. ഒരൊറ്റ അജണ്ടയായിരുന്നു യോജിപ്പിനുകാരണം. മതേതരത്വം നീണാള്‍ വാഴണം. സംഗതി ഇതുവരെയും നീണാള്‍ വാണു. ഇനിയും വാണാല്‍ കുമാരു വാഴുകയില്ല എന്നൊരു അശരീരിയോടെ ആദ്യഭാഗത്തിന് തിരശ്ശീല വീഴുന്നു.
ജനം സസ്‌പെന്‍സിന്റെ മുള്‍മുനയില്‍. അടുത്ത രംഗം തുടങ്ങുകയായി. അദൃശ്യനായ കണിയാന്‍ കാട്ടിക്കൊടുത്ത പാതയിലുടെ കുമാരു മുന്നോട്ട്. മതേതരത്വത്തിനെ പുതപ്പിച്ചുകിടത്തുവാന്‍ നല്ലൊരു പട്ട് അച്ഛനെയും അനുജനെയും ഏല്‌പിച്ചുകൊണ്ട് രാജ്യഭാരം ചുമക്കുവാനുള്ള യാത്ര. സംഘപരിവാരത്തിന്റെ പാദുകം തലയില്‍ ഇരുമുടിക്കെട്ടായി വച്ചുകൊണ്ട് നാല്‍പത്തൊന്നു അനുയായികളുമായുള്ള പ്രയാണം. മകനേ തിരിച്ചുവരൂ എന്ന മാതൃവിലാപത്തിന് മുന്നില്‍പോലും പതറാതെ ശങ്കരാചാര്യരുടെ ദൃഢചിത്തതയോടെ കുമാരസ്വാമി മുന്നോട്ട്.
നാടകം ശൂഭപര്യവസായിയായി കലാശിക്കുന്നത് ഗൗഡയുടെ സുപ്രസിദ്ധ ഡയലോഗോടുകൂടിയാണ് ഇതെന്റെ കര്‍മഫലം അതായത് പണ്ടേ ഇതു ഞാന്‍ ചെയ്‌ത് മുഖ്യനാവേണ്ടതായിരുന്നു. അല്ലെങ്കില്‍ പിള്ളേര്‍ തമ്മില്‍കുത്തി മരിക്കുകയില്ലെന്ന ഉറപ്പുണ്ടെങ്കില്‍ കുമാരുവിനെ വാഴിക്കേണ്ടതായിരുന്നു. ഇത്രകാലം പാഴായിപ്പോവുകയില്ലായിരുന്നു. മതേതരത്വത്തിനുവേണ്ടി ചെയ്‌ത ഉപകാരം ഫലത്തില്‍ കര്‍ഷകര്‍ക്ക് ചെയ്‌ത ഉപദ്രവമായി. ഇതുതന്നെയാണ് ശരിയായ പ്രായശ്ചിത്തം.
വിദൂഷകന്റെ അവസാനത്തെ ഇടപെടലോടുകൂടിയാണ് നാടകം സമാപിക്കുന്നത്. കണിയാന്‍ സഹായിച്ച് കുമാരുവിന് ഒരൊറ്റ അജണ്ട മാത്രം അത് മിനിമം മുഖ്യമന്ത്രിപദം. ഏറ്റവും മുന്തിയ പരിഗണന മതേതരത്വത്തിനാണെങ്കില്‍, പണ്ട് ഗൗഡരെ പ്രധാനമന്ത്രിയാക്കിയപോലെ കുമാരുവിനെ മുഖ്യനാക്കി കോണ്‍ഗ്രസുകാര്‍ക്ക് പിന്തുണച്ചാല്‍ പോരേ എന്ന വിദൂഷകന്റെ ഉത്തരമില്ലാ ചോദ്യത്തോടെ നാടകം സമാപിക്കുന്നു.
ഇനിയെഴുതാന്‍ ബാക്കിയുള്ളത്. നാടാറുമാസം കാടാറുമാസം സിദ്ധാന്തപ്രകാരമാണ് ഇനിയങ്ങോട്ടുള്ള പ്രയാണം. സംഘപരിവാരം അങ്ങേയറ്റത്തെ പിന്തിരിപ്പന്‍മാരും സവര്‍ണ ഫാസിസ്റ്റുകളുമായിത്തീരുവാന്‍ ഈ രണ്ടുകൊല്ലം തന്നെ ധാരാളം. നടപ്പുസമ്പ്രദായമനുസരിച്ച് ഇതിന് ഇരുപത്തിനാലുമണിക്കൂര്‍ തന്നെ ആവശ്യമില്ല. അപ്പോള്‍ നാം ഒരു കോമണ്‍മിനിമം അടിയടിച്ച് പിരിയുക. അതോടെ യെഡിയൂരപ്പയുടെ ഭാവി ശോഭനമാവും. അടുത്ത രണ്ടുവര്‍ഷവും കുമാരുതന്നെ വാഴും. കോണ്‍ഗ്രസിന്റെ പിന്തുണയോടെ. മതേതരത്വം ശക്തിപ്പെടുത്തുകയെന്നത് അജണ്ട. കുതിരക്കച്ചവടം എന്നറിയപ്പെടുന്ന സംഗതി അതായിരിക്കുകയില്ല.
Friday, May 23, 2008
സ്വാമിയുടെ ദണ്ഡും നായികമാരുടെ ചൈതന്യവും
സഞ്‌ജയന്‍ ശൈലി കടമെടുത്താല്‍, ഉപ്പിലിട്ട കയ്‌പ്പന്‍നാരങ്ങ പോലുള്ള മഹാമുനി അലുവാക്കഷണം പോലത്തെ പെണ്ണിനെയും കൊണ്ടുപോയതിനു തെളിവുകളുണ്ട്. മഹാമുനിക്ക് ഇത്രയൊക്കെയാവാമെങ്കില്‍ ഭൂലോകതെമ്മാടിക്ക് ഇത്രയേകാവൂ എന്നാണ് നിത്യന്റെ സംശയം. അതായത് ഒരു സന്ന്യാസിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ പറ്റാത്തത് നമ്മള്‍ തെമ്മാടിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ തുടങ്ങിയെന്നര്‍ത്ഥം.
ഏത് മഹദ്‌സൃഷ്ടിക്കും എന്തെങ്കിലുമൊരു കുറവുണ്ടാകുകയാണ് ഭംഗി. ചന്ദനത്തിന് പൂവുണ്ടാവുകയില്ല കരിമ്പിനു കായുണ്ടാവുകയില്ല പെണ്ണിന് വിവേകമുണ്ടാവുകയില്ല, ആണിന് ബുദ്ധിയുണ്ടാവുകയില്ല (അതുകൊണ്ടാണല്ലോ പരസ്‌പരപൂരകമായത്). ബ്രഹ്മാവിന്റെ ഈ കലാബോധം കൊണ്ടാണ് ആള്‍ദൈവങ്ങള്‍ക്ക് ദാരിദ്രമില്ലാതായത്. ഈയൊരു സിദ്ധാന്തം ബാധകമല്ലാത്തത് കള്ളനോട്ടിന് മാത്രമാണ്. കണ്ടാല്‍ ഒറിജിനല്‍ കള്ളനാണെന്നു തോന്നും. കള്ളസന്ന്യാസിമാരെപ്പോലെതന്നെ.
"അന്ധന് കാഴ്‌ചയില്ല; കാമാന്ധന് ഒട്ടും കാഴ്‌ചയില്ല; മദ്യപാനിക്ക് തീരെ കാഴ്‌ചയില്ല; സ്വാര്‍ത്ഥതയുള്ളവന് അശേഷം കാഴ്‌ചയില്ല" ചാണക്യന്‍ പറഞ്ഞതാണ്. അങ്ങിനെ അവസാനം പറഞ്ഞ അശേഷം കാഴ്‌ചയില്ലാത്തവരാണ് സമൂഹത്തിലെ തൊണ്ണൂറു ശതമാനവും. അവരുടെ സംസ്ഥാനസമ്മേളന റാലി നയിക്കാന്‍ യോഗ്യതയുള്ളവരാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. അശേഷം കാഴ്‌ചയില്ലാത്തവരെ നയിക്കാന്‍ സന്തോഷ് മാധവനെയും ബാലേട്ടാബാലേട്ടാ ഭദ്രാനന്ദനെയും കിട്ടിയതുതന്നെ പരമഭാഗ്യമായി കാണേണ്ടതാണ്.
പണ്ട് ഗാന്ധിജിയെ കൈയ്യുംപിടിച്ച് കൂട്ടിക്കൊണ്ടുപോയി മദനിക്കൊപ്പമിരുത്താന്‍ പെടാപ്പാടുപെട്ട നമ്പൂതിരിപ്പാടില്ലാതെപോയി. അല്ലെങ്കില്‍ കുന്തവുമെടുത്തു നടന്ന ശങ്കരാചാര്യരും പൊട്ടത്തോക്കും കൊണ്ടു നടന്ന കേഡി ഭദ്രാനന്ദനും അദൈ്വതം എന്നു താത്വികമായി വിശദീകരിക്കുമായിരുന്നു. പോലീസുകാര്‍ ഒന്നുകില്‍ ശങ്കരാചാര്യര്‍ക്കെതിരെ ഒരു കേസെടുക്കുമായിരുന്നു. അല്ലെങ്കില്‍ ഭദ്രാനന്ദനെ വിട്ടയച്ചേക്കുമായിരുന്നു.
നല്ലൊരു സമയമാണിത്. ഒരു ശുഭമുഹൂര്‍ത്തം. സമൂഹമനസ്സാക്ഷിയുടെ കണ്ണാടിയിലേക്ക് എല്ലാവരും ഒന്നുനോക്കുക. അറുപത് ശതമാനം കള്ളനല്ലാത്ത ഒരുവന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നാടുനീങ്ങുമ്പോള്‍ ജീവിതവിജയം കൈവരിക്കുക നൂറുശതമാനം കള്ളന്‍മാര്‍ മാത്രമാണ്. നൂറു ശതമാനം കള്ളനായതല്ല സ്വാമിക്കുപറ്റിയ പിശക് നൂറ്റൊന്നു ശതമാനം ക്രിമിനലായിപ്പോയതാണ്. ചോരശാസ്‌ത്രത്തില്‍ കളവിന് ചില നിയമങ്ങളൊക്കെയുണ്ട്. കുട്ടികളുടേതൊന്നും മോഷ്ടിക്കാന്‍ പാടില്ലെന്നൊരു നിയമമുണ്ട്. 12-13 വയസ്സുള്ള പെണ്‍കുട്ടികളുടെ വിലമതിക്കാനാവാത്തതെന്തോ അതുതന്നെയാണ് സ്വാമി മോഷ്ടിച്ചത്.
അടിയന്തിരമായി വേണ്ടത് സന്തോഷ് മാധവനുമായി ഒരു തവണയെങ്കിലും ബന്ധപ്പെട്ട (തെറ്റിദ്ധരിക്കരുത്) മുഴുവനാളുകളെയും ജീവിതാന്ത്യം വരെ ജയിലിലടയ്‌ക്കുകയാണ്. അവരാണ് സമൂഹത്തിലെ ഏറ്റവും അപകടകാരികള്‍. 40 ലക്ഷം പോയതിന്റെ തെളിവുകൊടുക്കാന്‍ ഒരു ഗള്‍ഫാന്റി ഇങ്ങോട്ടു വരുന്നുണ്ട്. തെളിവിന്റെ കടലാസ് വാങ്ങിയശേഷം നേരെ കൊണ്ടുപോയി ജയിലിലടയ്‌ക്കേണ്ടത് അവരെയാണ്.
12-13 വയസ്സുള്ള പെണ്‍കുട്ടികളെ നിത്യേനയെന്നോണം കൂട്ടിക്കൊണ്ടുപോയി 'ചൈതന്യം' പകര്‍ന്നുകൊടുത്തിട്ടും അതു തിരിച്ചറിയാന്‍ കഴിയാതിരുന്ന മാതാപിതാക്കള്‍ക്ക ജീവപര്യന്തമല്ലാതെ വേറെന്ത് അവാര്‍ഡാണ് കൊടുക്കാന്‍ പറ്റുക?
ലോകത്ത് ഇന്ന് നിലവിലുള്ള അന്ധവിശ്വാസികളിലെ മുന്തിയ ഇനങ്ങളുടെ ആവാസമേഖലയാണ് മലയാളസിനിമ. കഴിവുകൊണ്ടല്ലാതെ ഭാഗ്യംകൊണ്ട് എത്തിപ്പെട്ടവര്‍ അങ്ങിനെയായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. പിണറായി പത്രക്കാരെക്കൊണ്ടു പറഞ്ഞതുപോലെ സിനിമയെപ്പറ്റി ഒരു ചുക്കുമറിയാത്ത പണം മാത്രം കൈമുതലായുള്ള പമ്പരവിഡ്‌ഢിയെ തെക്കുംവടക്കും നോക്കാതനുഗ്രഹിക്കാന്‍ ശ്രീരാമകൃഷ്‌ണപരമഹംസരും രമണമഹര്‍ഷിയും ഒന്നിച്ചെഴുന്നള്ളിവരുമോ?
ഭാഗ്യത്തിന് ഒരുത്തനെ ഒത്തുകിട്ടി. നല്ല ലക്ഷണമൊത്തൊരു സന്ന്യാസി. സ്‌പെഷ്യല്‍ ചൈതന്യപൂജ. പിന്നെ തിരിഞ്ഞുനോക്കിയില്ല. ഇരിക്കാന്‍ പറഞ്ഞാല്‍ മലര്‍ന്നടിക്കുന്ന നായികയെ ദക്ഷിണവച്ച് കിട്ടാവുന്ന അനുഗ്രഹം വാങ്ങി. ഒരു വെടിക്ക് പക്ഷി രണ്ട്. നിര്‍മ്മാതാവിന് അനുഗ്രഹം. നായികയ്‌ക്ക് വെച്ചടിവെച്ചടി കേറ്റം. അനന്തരം ചൈതന്യം.
എല്ലാതലയിലും പടച്ചോന്‍ പായവിരിച്ചു കിടന്നുറങ്ങുന്നതുപോലെ എല്ലാവരിലും ചൈതന്യവും കുടികൊള്ളുന്നു. അവരവര്‍ അതു കണ്ടെത്തുകയാണ് വേണ്ടത്. ഡേറ്റുകളെല്ലാം വിറ്റുപോകുന്നതുകൊണ്ട് അതിനുള്ള സമയവും സാവകാശവും നമ്മുടെ നായികമാര്‍ക്ക് പലപ്പോഴും കിട്ടിയെന്നുവരില്ല. അങ്ങിനെയുള്ളവര്‍ സ്വാമികളെ പോയികണ്ടാല്‍ മാത്രം മതി.
അവരവര്‍ക്കു പിടികൊടുക്കാതെ ആഴത്തില്‍ ഒളിച്ചിരിക്കുന്ന ചൈതന്യത്തെ ഒരു ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായം കൂടിയില്ലാതെ മുങ്ങിത്തപ്പി മന്ത്രവടിയില്‍ ആവാഹിച്ച് ആസാമി കൊണ്ടുവന്നുകൊടുക്കും. പെണ്ണുങ്ങളല്ലേ, സ്വാമി പറഞ്ഞുപറ്റിച്ചു എന്നുപറയുന്നതൊഴിവാക്കാനായി മുങ്ങിത്തപ്പുന്ന രംഗം ഒന്നു സീഡിയിലാക്കി വെയ്‌ക്കുകയും ചെയ്യും.
ആസാമികള്‍ തന്‍ പരമഭാഗ്യം
നാരീമണികള്‍ തന്‍ കീപ്പുയോഗം
പോലീസുകാര്‍ തന്‍ നയനഭാഗ്യം
ആരാണ് സുഹൃത്തേ സമൂഹത്തിന് കൂടുതല്‍ ഭീഷണി? ഭൂരിപക്ഷം സാമൂഹ്യദ്രോഹികളായിക്കൊണ്ടിരിക്കുന്ന സമൂഹമോ അതോ അടിമുടി തെമ്മാടിയായ ഒരു 'സന്ന്യാസി'യോ?
ജ്ഞേയസ നിത്യ സന്ന്യാസീ യോ
ന ദ്വേഷ്ടതി ന കാങ്‌ഷതി
സന്ന്യാസിക്ക് ഗീതയിലെ നിര്‍വ്വചനം അതാണ്. ക്രോധവും കാമവും അരിയപെരിയ പോകാത്തവനാണ് സന്ന്യാസി. അല്ലാതെ ഇതുരണ്ടിലും മുങ്ങിക്കുളിച്ച് കുറിയും വരച്ചു നടക്കുന്നവനല്ല.
സ്വാമിയെപ്പറ്റിയന്വേഷിച്ച എസ്.ഐ യെ വണ്ടിയിടിച്ച് തട്ടിക്കളയാനാണ് പോയത്. അതായത് സാധാരണ് ദ്വേഷമല്ല, തികച്ചും അന്യായമായ ക്രോധത്തിന്റെ പരമകാഷ്‌ഠ. ഇതില്‍ സ്വാമിക്ക് കൂട്ടോ? ഡി.വൈ.എസ്.പിയും. എസ്.ഐ രക്ഷപ്പെട്ടതില്‍ തീര്‍ച്ചയായും ദൈവത്തിന്റെ കൈമാത്രമല്ല കാലുംകൂടിയുണ്ടെന്ന് നിരീശ്വരവാദിയായ നിത്യന്‍ കൂടി സമ്മതിക്കും.
ആരെയാണ് സുഹൃത്തേ മരണം വരെ തൂക്കിലിടേണ്ടത്? ജന്മനാ ചെറ്റയായ ആസാമിയേയോ അതോ ജനത്തിന്റെ നികുതിപ്പണം പറ്റി നാടിനെ ഒറ്റുകൊടുത്ത യൂണിഫോമിട്ട പരിഷയേയോ? സുഹൃത്തുക്കളേ നിത്യന്റെ അഭിപ്രായം രണ്ടെണ്ണത്തിനെയും തൂക്കിലിടണമെന്നാണ്. എന്നാലും ആദ്യം തൂക്കേണ്ടത് ഏമാനെയാണ്. പിന്നെ അമാനുഷനെ.
കരിമ്പ്‌്, ചന്ദനം, സ്വര്‍ണം, ഭൂമി, പെണ്ണ്, പാന്‍പരാഗ്, താംബൂലം, ആള്‍ദൈവം, മീനിട്ട കിഴങ്ങ് ആദിയായ സംഗതികളില്‍ നിന്നും കൂടുതല്‍ ഗുണം കിട്ടുവാന്‍ അവയെ നന്നായി മര്‍ദ്ദിക്കണം എന്ന് ആചാര്യന്‍മാര്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് സ്വാമിയില്‍ നിന്നും എന്തെങ്കിലും വെളിയില്‍ കിട്ടണമെങ്കില്‍ മര്‍ദ്ദനം ഗുണവര്‍ദ്ധനം എന്ന സിദ്ധാന്തം പ്രാവര്‍ത്തികമാക്കേണ്ടിവരും. അതില്‍ നമ്മുടെ ഏമാന്‍മാരുടെ മിടുക്ക് അപാരവുമാണ്.
അതായത് ലോക്കപ്പുമുറി പാലാഴിയായും നല്ലൊരു ഉലക്ക കടകോലായും നീതിബോധം കയറായും കെട്ടി സ്വാമികളെ നന്നായൊന്നു കടഞ്ഞാല്‍ വേണ്ടതിനോടൊപ്പം ചിലപ്പോ വേണ്ടാത്ത കാളകൂടവും തികട്ടിവന്നുകൂടെന്നില്ല. അതു നിലം തൊടാതെ ഏമാന്‍മാര്‍ നോക്കണം. നിലം തൊട്ടാല്‍ പിന്നെ അസ്‌തുവാകുക ദരിദ്രവാസികളായിരിക്കില്ല ഭൂമിയിലെ രാജാക്കന്‍മാരായിരിക്കും. അതുകൊണ്ട് കടച്ചില്‍ തുടങ്ങുന്നതിനുമുന്‍പുതന്നെ കാളകൂടം തൊള്ളയില്‍ താങ്ങാന്‍ നാളും പേരും മേല്‍വിലാസവുമില്ലാത്ത ഒരു നീലകണ്‌ഠനെ എവിടുന്നെങ്കിലും പൊക്കിക്കൊണ്ടുവരിക. നീലകണ്‌ഠന്‍ കാളകൂടം വിഴുങ്ങുമ്പോള്‍ വേള പിടിക്കാന്‍ പറ്റിയ ഒരു മലമകളെയും കിട്ടിയാല്‍ സംഗതി ഗ്രാന്റ്.
ഇഹലോകത്തില്‍ സ്വാമിക്കും സകലശിഷ്യഗണങ്ങള്‍ക്കും ഏമാന്‍മാര്‍ക്കും പരമസുഖം. ചൈതന്യം പോയിപ്പോയ നടിമാര്‍ക്ക് സ്വാമിജി പുറത്തെത്തിയാല്‍ കടലുകടന്ന ചൈതന്യം പൂര്‍വ്വാധികം ഭംഗിയായി വീണ്ടെടുക്കാവുന്നതേയുള്ളൂ. ചൈതന്യം വീണ്ടെടുക്കുന്ന സ്വാമുയുടെ ആ മാന്ത്രിക ദണ്ഡിന് കേടുപാടുകളൊന്നൂം പറ്റിപ്പോകാതെ കാത്തുകൊള്ളേണമേ പരംപൊരുളേ എന്നൊരു പ്രാര്‍ത്ഥനയേ നിത്യനുള്ളൂ.